ശ്രീനഗര്‍: ഭീകരവാദികള്‍ വധിച്ച സൈനികന് ഔറംഗസേബിന്റെ ജീവന് പകരം വീട്ടാന്‍ സൗദിഅറേബ്യയില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയത് 50 യുവാക്കള്‍. ഈദ് ആഘോഷത്തില്‍ പങ്കെടുക്കാനാണ് ഔറംഗസേബ് നാട്ടിലേക്ക് മടങ്ങിയത്. പാതിവഴിയില്‍ വച്ച് തട്ടിക്കൊണ്ടുപോയ ഔറംഗസേബിന്റെ, ബുള്ളറ്റുകള്‍ തറച്ച, മൃതശരീരം ജൂണ്‍ 14ന് വനാതിര്‍ത്തിയിലാണ് കണ്ടെത്തിയത്.
തങ്ങളുടെ സഹോദരന്റെ മരണവിവരം അറിഞ്ഞയുടന്‍ സലാനി ഗ്രാമത്തിലേക്ക് മടങ്ങാന്‍ കൂട്ടമായി തീരുമാനിക്കുകയായിരുന്നെന്ന് ഇവര്‍ പറയുന്നു. മടങ്ങിയെത്തിയ ഇവര്‍ ഔറംഗസേബിന്റെ വീട്ടിലെത്തി കൂട്ടപ്രാര്‍ഥനയും നടത്തി.
മുഹമ്മദ് കിര്മത്, മുഹമ്മദ് താജ് എന്നിവരുടെ നേതൃത്വത്തിലാണ് സൗദി അറേബ്യയില്‍ നിന്നും ജോലി രാജിവച്ച് ഇവര്‍ നാട്ടിലെത്തുന്നത്. പോലീസിലും കരസേനയിലും ചേര്‍ന്ന് തങ്ങളുടെ പ്രിയപ്പെട്ടവന്റെ മരണത്തിന് പകരം വീട്ടാനാണ് ഇവരുടെ പദ്ധതി. സൗദിയിലെ മികച്ച ജോലിയും വരുമാനവും ഉപേക്ഷിച്ചാണ് ഇവര്‍ തിരിച്ചെത്തിയത്.
ഔറംഗസേബിന്റെ മരണവാര്‍ത്തയറിഞ്ഞയുടന്‍ ഒന്നിച്ചു ജോലി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് ഇവര്‍ പറഞ്ഞു. പലര്‍ക്കും എളുപ്പത്തില്‍ ജോലി വിട്ടുവരാന്‍ സാധിക്കുമായിരുന്നില്ല. പക്ഷേ, ഔറംഗസേബിന്റെ ജീവത്യാഗം തിരിച്ചുവരാനുള്ള ആഗ്രഹത്തിന് ആക്കം കൂട്ടിയതോടെ അത് ചെയ്യുകയായിരുന്നു. തങ്ങളുടെ ഇനിയുള്ള ലക്ഷ്യം ഔറംഗസേബിന്റെ മരണത്തിന് പകരം വീട്ടുക മാത്രമാണെന്ന് സുഹൃത്ത് മുഹമ്മദ് കിരാമത് പറഞ്ഞു. കശ്മീര്‍ റൈഫിള്‍ ബറ്റാലിയന് സൈനികനായിരുന്നു ഔറംഗസേബ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: