ന്യൂദല്‍ഹി: പാക്കിസ്ഥാന് പട്ടാളത്തിന്റെ പിന്തുണയോടെ നുഴഞ്ഞുകയറാന്‍ നിയന്ത്രണരേഖയ്ക്ക് സമീപം സജ്ജരായിരിക്കുന്നത് 600 ഭീകരരെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണിത്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തുന്ന ഭീകരരെ പിന്തുണയ്ക്കുന്ന വിഭാഗമായ ബോര്‍ഡര്‍ ആക്ഷന്‍ ടീമിലെ അംഗങ്ങളും അറുന്നൂറു പേരുടെ സംഘത്തിലുണ്ടെന്നും, ഇവര്‍ തമ്പടിച്ചിരിക്കുന്ന മേഖലകള്‍, ഓരോ മേഖലയിലുമുള്ള ഭീകരരുടെ എണ്ണം തുടങ്ങിയ വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
സര്‍ജിക്കല്‍ സ്ട്രൈക്കിന് ശേഷം പാക് അധീന കശ്മീരില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയിരുന്നു. ഇതിനുശേഷം ആദ്യമായാണ് ഇത്രയധികം ഭീകരര്‍ നുഴഞ്ഞുകയറ്റശ്രമം നടത്തുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി. മിന്നലാക്രമണത്തില്‍ ഭീകരരുടെ കേന്ദ്രങ്ങള്‍ വ്യാപകമായി തകര്‍ക്കുകയും പാക് ഭീകരരെ വധിക്കുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുപ്രകാരം അതിര്‍ത്തിയില്‍ 2018 ജൂലൈ 22 വരെ 111 ഭീകരരെയാണ് സൈന്യം വധിച്ചത്. 2017 ല്‍ 213 ഭീകരരെയും 2016ല്‍ നൂറ്റിയന്പതും 2015ല്‍ നൂറ്റിയെട്ടും ഭീകരരെ അതിര്‍ത്തിയില്‍ സൈന്യം വധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: