ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് മുന്നോട്ടു പോയ കേന്ദ്ര ഗതാഗത മന്ത്രാലയം കീഴാറ്റൂര്‍ വിഷയത്തില്‍ പിന്നോട്ടു പോയതിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ഇടപെടലാണ് ആര്‍എസ്എസ് നടത്തിയിരിക്കുന്നത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരിയെ വരെ സ്വാധീനിച്ചത് ആര്‍എസ്എസ് നിര്‍ദേശ പ്രകാരമാണ്. കീഴാറ്റൂര്‍ സമരത്തില്‍ ഇടപെട്ട കേന്ദ്രസര്‍ക്കാര്‍ നടപടി തെറ്റാണെന്നും കേരളത്തെ അറിയിക്കാതെ സമരസമിതിയുമായി ചര്‍ച്ച നടത്തിയ നടപടി ഫെഡറലിസത്തിന് എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന വികസനം അട്ടിമറിക്കാനാണ് ആര്‍എസ്എസ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആരോപിച്ചു. നടക്കില്ല എന്നു കരുതിയ ദേശീയപാതാ വികസനം നടക്കുന്ന അവസരത്തിലാണ് പാര വന്നിരിക്കുന്നത്. അതിന് കേരളക്കാരനായ കേന്ദ്രമന്ത്രിയും കൂട്ടുനിന്നിരിക്കുകയാണ്. മറ്റൊരു അലൈന്മെന്റ് സാധ്യമല്ല എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ അലൈന്മെന്റ് നിശ്ചയിച്ചതെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: