വളയന്‍ചിറങ്ങര: അന്തരിച്ച യുവനര്‍ത്തകിയും ഗായികയുമായ മഞ്ജുഷ മോഹന്‍ദാസിന് നാടിന്റെ ബാഷ്പാഞ്ജലി. രാവിലെ പതിനൊന്നു മണിയോടെ വളയന്‍ചിറങ്ങര എന്‍എസ്എസ് എച്ച്എസ് ഓഡിറ്റോറിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. സമൂഹത്തിലെ നാനാതുറകളില്‍ നിന്നെത്തിയവര്‍ ആദാരാഞ്ജലികള്‍ അര്‍പ്പിച്ചു.
പഠനത്തോടൊപ്പം തന്നെ ലാസ്യ എന്ന പേരില്‍ വളയന്ചിറങ്ങരയില് മഞ്ജുഷ നൃത്തവിദ്യാലയം നടത്തിയിരുന്നു. ഇരുനൂറോളം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. പ്രിയ ഗുരുനാഥയുടെ ചേതനയറ്റ ശരീരം വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ അവര്‍ വിതുമ്പി. വൈകിട്ടോടെ വീട്ടുവളപ്പില്‍ ചടങ്ങുകള്‍ക്കുശേഷം സഹോദരന് മിഥുന് നിറകണ്ണുകളോടെ ചിതയ്ക്ക് തീകൊളുത്തി.
അമ്മയെ അന്വേഷിക്കുന്ന മഞ്ജുഷയുടെ മകള്‍ വേദികയെ കണ്ട് പലര്‍ക്കും കരച്ചിലടക്കാന്‍ സാധിച്ചില്ല. ജൂലൈ 27ന് പെരുമ്പാവൂര്‍ താന്നിപ്പുഴയില്‍ വച്ച് മഞ്ജുഷയും സഹപാഠിയും സഞ്ചരിച്ച സ്കൂട്ടറില്‍ എതിരെനിന്ന് വന്ന മിനിലോറിയിടിച്ചായിരുന്നു അപകടം.
വി.പി. സജീന്ദ്രന് എംഎല്‍എ, ബിജെപി നേതാക്കളായ പി.എം. വേലായുധന്, എന്‍.കെ. മോഹന്‍ദാസ്, എം.എന്‍. മധു, വി.എന്‍. വിജയന്, എന്‍.പി. ശങ്കരന്‍കുട്ടി, മനോജ് മനക്കേക്കര, കൃഷ്ണകുമാര്‍. കെ.ആര്, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ഇ.ജി. മനോജ്, മുന്‍ ശബരിമല മേല്‍ശാന്തി എ.ആര്. രാമന് നമ്പൂതിരി, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്, മുന്‍ എംഎല്‍എ സാജുപോള്‍, ഗായകരായ സുദീപ്കുമാര്‍, വിവേകാനന്ദന്, നര്‍ത്തകരായ കലാമണ്ഡലം വസന്ത, ആര്‍എല്‍വി രാമകൃഷ്ണന്, ഗീതാ പത്മകുമാര്‍, മഞ്ജുഷയ്ക്കൊപ്പം ഐഡിയാ സ്റ്റാര്‍ സിംഗറില്‍ പങ്കെടുത്തിരുന്ന ഗായകരായ സന്നിധാനന്ദന്, നീതു, ശിഖ, കാലടി സംസ്കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍, മഞ്ജുഷ നൃത്തം പഠിപ്പിച്ചിരുന്ന നിരവധി വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: