ന്യൂദല്‍ഹി: കീഴാറ്റൂര്‍ ബൈപ്പാസിന്റെ അലൈന്മെന്റ് മാറ്റുന്നതടക്കമുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി വയല്‍ക്കിളി സമരനേതാക്കളും സംസ്ഥാന ബിജെപി നേതൃത്വവും നടത്തിയ ചര്‍ച്ചയിലാണ് ബദല്‍ സാധ്യതകള്‍ പരിശോധിക്കാന്‍ ധാരണയായത്. പദ്ധതിയുടെ അന്താരാഷ്ട്ര കണ്സള്റ്റന്റ്സും ദേശീയപാതാ അതോറിറ്റിയിലെ അംഗങ്ങളും ചേര്‍ന്ന വിദഗ്ധ സമിതിയോട് എത്രയും വേഗം കീഴാറ്റൂരിലെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രമന്ത്രി നിര്‍ദേശിച്ചു.
രണ്ടുലക്ഷം പേര്‍ക്ക് കുടിവെള്ളം നല്കുന്ന തണ്ണീര്‍ത്തടവും നെല്‍പ്പാടങ്ങളും പട്ടികജാതിക്കാരുടെ വീടുകളും നഷ്ടമാകുന്ന നിര്‍ദിഷ്ട ബൈപ്പാസിന് പകരം ബദല്‍പാതയുടെ സാധ്യതകള്‍ പരിശോധിക്കാമെന്ന് കേന്ദ്രഗതാഗത മന്ത്രി അറിയിച്ചതായി കേന്ദ്രടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു. കീഴാറ്റൂര്‍ സമരസമിതിയും ബിജെപി നേതൃത്വവും ഉള്‍പ്പെടുന്ന പ്രതിനിധിസംഘം പുതിയ അലൈന്മെന്റ് കേന്ദ്രസര്‍ക്കാരിന് കൈമാറിയിട്ടുണ്ടെന്നും ഇക്കാര്യം ദേശീയപാതാ അതോറിറ്റി പരിശോധിക്കുമെന്നും കണ്ണന്താനം അറിയിച്ചു.
ജനസാന്ദ്രതയേറിയതും നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തിയുള്ളതുമായ പാതയിലൂടെ മാത്രം ബൈപ്പാസ് മതിയെന്ന നിലപാടിലാണ് കേരള സര്‍ക്കാരെന്ന് പ്രതിനിധിസംഘം കുറ്റപ്പെടുത്തി. കീഴാറ്റൂരിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരാണ്. നിര്‍ദിഷ്ട രൂപരേഖയ്ക്കെതിരെ കേന്ദ്രപരിസ്ഥിതി മന്ത്രാലയ സമിതിയുടെ റിപ്പോര്‍ട്ടുണ്ട്. തുരുത്തി, വേലാപുരം എന്നീ മേഖലകളില്‍ എസ് ആകൃതിയില്‍ റോഡ് വളച്ചു രൂപരേഖ തയാറാക്കിയത് വ്യവസായിയുടെ ഭൂമി സംരക്ഷിക്കുന്നതിനാണെന്ന് പി.കെ. കൃഷ്ണദാസ് കുറ്റപ്പെടുത്തി.
എംപിമാരായ വി. മുരളീധരന്, പ്രൊഫ. റിച്ചാര്‍ഡ് ഹേ, കീഴാറ്റൂര്‍ സമര സമിതി നേതാക്കളായ സുരേഷ് കീഴാറ്റൂര്‍, നെമ്പ്രാടത്ത് ജാനകി, നോബിള്‍ പൈക്കട, പി. ലക്ഷ്മണന്, ടി.പി. രതീഷ്, നിഷില്‍.കെ, സി.പി. രാജന്, കണ്ണൂര്‍ ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശന്‍, കെ. രഞ്ജിത്, അഡ്വ. ജോജോ ജോസ് എന്നിവര്‍ പ്രതിനിധിസംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: