ന്യൂദല്‍ഹി: മൊബൈല്‍ ഫോണിലെ കോണ്ടാക്ട് പട്ടികയില്‍ ആധാര്‍ ഹെല്പ് ലൈന്‍ നമ്പര്‍ പ്രത്യക്ഷപ്പെട്ടതില്‍ വീഴ്ച സമ്മതിച്ച് ആഗോള സെര്‍ച്ച് എന്ജിന് ഗൂഗിള്‍. തങ്ങള്‍ക്ക് പറ്റിയ പിഴവാണിതെന്നും വീഴ്ചയ്ക്ക് ഖേദം പ്രകടിപ്പിക്കുന്നതായും ഗൂഗിള്‍ അറിയിച്ചു.
ആന്‍ഡ്രോയിഡ് ഫോണുകളിലെ സോഫ്റ്റ് വെയര്‍ സാങ്കേതിക പ്രശ്നം കാരണമാണ് ഇത്തരമൊരു തെറ്റ് സംഭവിച്ചത്. ആന്‍ഡ്രോയ്ഡ് ആപ്ളിക്കേഷന്റെ സെറ്റ്അപ് സഹായത്തില്‍ ബുദ്ധിമുട്ടേറിയ ഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ടതായി നല്‍കേണ്ട 112 എന്ന നമ്പരിനു പകരം കോഡിംഗിലുണ്ടായ അശ്രദ്ധ കാരണം ആധാര്‍ സഹായ നമ്പര്‍ കടന്നുകൂടുകയായിരുന്നു. ഇതിലൂടെ ഉപഭോക്താക്കള്‍ക്കുണ്ടായ ആശങ്കയിലും ബുദ്ധിമുട്ടിലും ഞങ്ങള്‍ക്ക് ഖേദമുണ്ട്. ഫോണുകളില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് നമ്പര്‍ സ്വയം മായ്ച്ചു കളയാവുന്നതേയുള്ളൂ – ഗൂഗിള്‍ വിശദീകരിച്ചു.
2014 മുതലാണ് രാജ്യത്തെ വിവിധ മൊബൈല്‍ ഫോണുകളില്‍ 18003001947 എന്ന ടോള്‍ഫ്രീ നമ്പര്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ആധാര്‍ സഹായ നമ്പര്‍ സേവ് ചെയ്യണമെന്ന് തങ്ങള്‍ ഒരു ടെലികോം സേവനദാതാക്കളോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് യുഐഡിഎഐ ഇന്നലെ വ്യക്തമാക്കിയിരുന്നു.
ആധാര്‍ നമ്പരും മൊബൈല്‍ നമ്പരും ബന്ധിപ്പിച്ചിട്ടുള്ളവരുടെ ഫോണിലാണ് നമ്പര്‍ പ്രത്യക്ഷപ്പെട്ടത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ ഒട്ടേറെയാളുകള്‍ ട്വിറ്ററിലൂടെ ആശങ്ക പങ്കുവെച്ചു. കോണ്ടാക്ട് ലിസ്റ്റിന്റെ സ്ക്രീന്‍ഷോട്ടുകളടക്കം ഇവര്‍ ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: