ലാഹോര്‍: പാക്കിസ്ഥാനിലെ ബാള്‍ട്ടിസ്ഥാന്‍ മേഖലയിലെ 12 സ്കൂളുകള്‍ ഭീകരര്‍ അഗ്നിക്കിരയാക്കി. എന്‍ജിഒ നിയന്ത്രണത്തിലുള്ള നാല് സ്കൂളുകളും, എട്ട് സര്‍ക്കാര്‍ നിയന്ത്രിത സ്കൂളുകളുമാണ് തീയിട്ട് നശിപ്പിച്ചതെന്ന് ദിയാമര്‍ പോലീസ് കമ്മീഷണര്‍ പറഞ്ഞു.
സ്കൂളുകളില്‍ സൂക്ഷിച്ചിരുന്ന പുസ്തകങ്ങളും നശിപ്പിച്ചിട്ടുണ്ട്.ഇതില്‍ ഭൂരിഭാഗവും പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളാണ്. താലിബാന് പോലുള്ള ഭീകര സംഘടനകള്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്കൂളുകള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നത് പതിവു കാഴ്ചയാണ്. ആക്രമണത്തിനിരയായ ഓരോ സ്കൂളിലും 200 മുതല്‍ 300 വരെ പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. നിര്‍മാണത്തിലിരുന്ന സ്കൂളുകള്‍ തകര്‍ക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.
2004, 2011 വര്‍ഷങ്ങളിലും ഗില്‍ജിത്ത് പ്രവിശ്യയില്‍ സ്കൂളുകള്‍ക്ക് നേരെ വ്യാപക ആക്രമണം ഉണ്ടായിരുന്നു. പാകിസ്ഥാനില്‍ ഏറ്റവും കുറവ് സാക്ഷരതയുള്ള പ്രദേശമാണ് ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാന്‍. സ്കൂളുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ വന്‍ പ്രതിഷേധവും ഇവിടെ ഉയരുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: