കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസിന് ബദല്‍ പാത, സാധ്യത പരിശോധിക്കാന്‍ കേന്ദ്രസംഘം. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനും കനത്ത തിരിച്ചടി. കീഴാറ്റൂര്‍ ബൈപ്പാസിന് ബദല്‍പാത നിര്‍മിക്കാനുള്ള സാധ്യത പരിശോധിക്കാന്‍ സങ്കേതിക പഠനം നടത്തുമെന്ന് കേന്ദ്രം. ഇതിനായി പുതിയ സാങ്കേതിക സമിതിയെ നിയമിക്കും. കേന്ദ്ര ഉപരിതലഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരിയുമായി കീഴാറ്റൂര്‍ സമരസമിതി അംഗങ്ങള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇന്നലെ തീരുമാനം ഉണ്ടായത്. ബദല്‍പാതയടക്കം സമിതി പരിശോധിക്കുമെന്നും കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പു നല്കി. ബിജെപി നേതാക്കളും വയല്‍ക്കിളി സമരസമിതി പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു തീരുമാനം. തുരുത്തിയിലെ പ്രശ്നം ഉള്‍പ്പെടെ സമിതി പരിശോധിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.
അലൈന്മെന്റിന്റെ കാര്യത്തില്‍ അന്തിമതീരുമാനം സമിതിയുടെ പഠനത്തിനു ശേഷമായിരിക്കും സ്വീകരിക്കുകയെന്ന ഉറപ്പും മന്ത്രി നല്‍കിയിരിക്കുകയാണ്. സ്ഥലം ഏറ്റെടുക്കാനുള്ള ത്രിഡി വിജ്ഞാപനം പുറപ്പെടുവിച്ചതോടെ ബിജെപിയുടെ നീക്കങ്ങള്‍ തകര്‍ന്നെന്നും വയല്‍ക്കിളി സമരക്കാര്‍ വഞ്ചിക്കപ്പെട്ടുവെന്നുമുളള സിപിഎമ്മിന്റെ കുപ്രചരണങ്ങള്‍ക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ് മന്ത്രിയുടെ ഉറപ്പ്.
ഏക്കര്‍ക്കണക്കിന് വരുന്ന കീഴാറ്റൂരിലേ വയലും തുരുത്തി ഉള്‍പ്പെടെയുളള ജനവാസമുളളതും ക്ഷേത്രം ഉള്‍പ്പെടുന്ന ഭൂമിയും ദേശീയപാതയ്ക്കായി ഏറ്റെടുക്കുന്നതിന് അനുകൂലമായ നടപടിയാണ് സിപിഎം നേതൃത്വം കൈക്കൊണ്ട് വരുന്നത്. രണ്ടിടത്തു നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്ന നടപടികളാണ് കഴിഞ്ഞ കുറേനാളുകളായി സിപിഎം നേതൃത്വം നടത്തി വരുന്നത്. എന്നാല്‍ സമരത്തിന്റെ ആരംഭ കാലഘട്ടം മുതല്‍ സംഘപരിവാര്‍ സംഘടനകള്‍ തദ്ദേശീയരായ കര്‍ഷക തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം അടിയുറച്ച് നില്‍ക്കുകയായിരുന്നു. ദേശീയപാത വികസനം വേണമെന്നും എന്നാല്‍ കീഴാറ്റൂര്‍ വയല്‍ കീറി മുറിച്ചു കൊണ്ടും വ്യവസായികള്‍ക്ക് വേണ്ടി രണ്ട് വളവുകള്‍ സൃഷ്ടിച്ച് തുരുത്തിയിലൂടെ ബൈപ്പാസ് ആവശ്യമില്ലയെന്നുമുളള നിലപാടിലായിരുന്നു ബിജെപിയും പരിവാര്‍ സംഘടനകളും.
ദേശീയപാത അതോറിറ്റിയില്‍ സ്വാധീനം ചെലുത്തിയും സ്വകാര്യ ഏജന്‍സിയുമായി റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ ബന്ധപ്പെടുന്ന ചില സിപിഎം നേതാക്കളും ചേര്‍ന്ന് ത്രിഡി നോട്ടിഫിക്കേഷന്‍ ഇറക്കാന്‍ പ്രവര്ത്തിക്കുകയായിരുന്നുവെന്നുമുളള ആരോപണം ഉയര്‍ന്നിരുന്നു. ത്രിഡി നോട്ടിഫിക്കേഷന്‍ ഇറങ്ങിയതോടെ ബിജെപി ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ ശക്തമായ ഇടപെടല്‍ നടത്തുകയും വയല്‍ക്കിളി-തുരുത്തി സമര നേതാക്കള്‍ക്ക് കേന്ദ്ര ഗതാഗത മന്ത്രിയുമായി ചര്‍ച്ചയ്ക്കുളള അവസരം ഒരുക്കുകയായിരുന്നു.നോട്ടിഫിക്കേഷന്‍ ഇറക്കിയെങ്കിലും പുതിയ സംഘത്തെ വിട്ട് അന്വേഷിച്ച് മാത്രമേ തുടര്‍ നടപടികളുണ്ടാകൂവെന്ന കേന്ദ്ര മന്ത്രിയുടെ ഉറപ്പ് സമരം ചെയ്യുന്ന കീഴാറ്റൂരിലേയും തുരുത്തിയിലേയും ജനങ്ങള്‍ക്കും പരിസ്ഥിതി സ്നേഹികള്‍ക്കും പ്രതീക്ഷയും ആവേശവും നല്‍കുന്നതായി.
സമിതിയെ നിയോഗിച്ചതില്‍ സംതൃപ്തരാണെന്ന് സമരസമിതി നേതാക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നെല്‍വയലും തണ്ണീര്‍ത്തടങ്ങളും,തുരുത്തി കോളനിയും ക്ഷേത്രമുള്‍പ്പെടുന്ന ഭൂമിയും ഒഴിവാക്കണം, ഇതിന് അനുസൃതമായി അലൈന്മെന്റ് മാറ്റണം എന്നീ ആവശ്യങ്ങളായിരുന്നു സമരസമിതിയംഗങ്ങള്‍ ഇന്നലെ നടന്ന യോഗത്തില്‍ പ്രധാനമായി ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: