കണ്ണൂര്‍: വിരശല്യം മൂലം കുട്ടികളിലുണ്ടാവുന്ന വിളര്‍ച്ചയും പോഷകാഹാരക്കുറവും പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി 10ന് ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലും അങ്കണവാടികളിലും വിര നശീകരണത്തിനായുള്ള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കും. സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ സ്കൂളുകള്‍, അങ്കണവാടികള്‍, ഡേകെയര്‍ സെന്ററുകള്‍ എന്നിവിടങ്ങളിലെ 6,41,291 കുട്ടികള്‍ക്കാണ് ഇത്തവണ ഗുളിക നല്‍കുകയെന്ന് ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എഡിഎം ഇ.മുഹമ്മദ് യൂസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. നാരായണ നായിക് അറിയിച്ചു.
ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ അധ്യാപകര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍ എന്നിവരാണ് ഗുളിക നല്‍കുന്നത്. ഒന്ന് മുതല്‍ രണ്ട് വയസ്സുവരെ പകുതി ഗുളിക (200 മിഗ്രാം) പൊടിച്ച് തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അലിയിച്ചാണ് കൊടുക്കുക. 2 മുതല്‍ 19 വയസ്സുവരെ ഒരു ഗുളിക (400 മിഗ്രാം) ഭക്ഷണത്തിനു ശേഷം ചവച്ചരച്ച് കഴിക്കണം. സ്കൂളുകളിലും അങ്കണവാടികളിലും രജിസ്റ്റര്‍ ചെയ്യാത്ത ഒരു വയസ്സ് മുതല്‍ 19 വയസ്സ് വരെയുള്ള കുട്ടികള്‍ക്കും പ്രായഭേദമെന്യേ ആശാ പ്രവര്‍ത്തകരുടെ സഹകരണത്തോടെ അംഗണവാടികളില്‍ വെച്ച് ഗുളിക നല്‍കും. എന്തെങ്കിലും കാരണത്താല്‍ 10ന് ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ക്ക് തുടര്‍ദിനമായ 17 ന് നല്‍കും.
ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 10ന് രാവിലെ 9.30ന് കണ്ണൂര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വ്വഹിക്കും. മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിക്കും.
കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ഇ.മുഹമ്മദ് യൂസഫ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.നാരായണ നായ്ക്, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ.ജ്യോതി, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: