ബെംഗളൂരു: ബന്ദിപ്പൂര്‍ വനമേഖലയിലെ യാത്രാ നിരോധനത്തില്‍ ഇരട്ടത്താപ്പുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. യാത്രാ നിരോധനം നീക്കാനുള്ള കേന്ദ്ര നിര്‍ദേശം അംഗീകരിച്ച മുഖ്യമന്ത്രി സംസ്ഥാനത്ത് എത്തിയതോടെ നിലപാട് മാറ്റി. വനമേഖല സംരക്ഷിച്ച് 25 കിലോമീറ്ററിനുള്ളില്‍ ഒരു കിലോമീറ്റര്‍ നീളമുള്ള അഞ്ച് ആകാശപ്പാതകളാണ് കേന്ദ്രം നിര്‍ദേശിച്ചത്. ബാക്കി സ്ഥലങ്ങളില്‍ വന്യമൃഗങ്ങള്‍ റോഡു മുറിച്ചു കടക്കാതിരിക്കാന്‍ കമ്പിവേലിയും.
എന്നാല്‍ വന്യജിവികളുടെ സംരക്ഷണം ഉറപ്പാക്കുന്ന കേന്ദ്ര പദ്ധതിയെ കുറിച്ച് സാധ്യതാ പഠനം പോലും നടത്താതെയാണ് മുഖ്യമന്ത്രി മലക്കം മറിഞ്ഞത്. വനം മന്ത്രാലയത്തിന്റെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും എതിര്‍പ്പാണ് മുഖ്യമന്ത്രിയുടെ നിലപാട് മാറ്റത്തിന് പിന്നില്‍. വനംമന്ത്രിയെയോ പരിസ്ഥിതി പ്രവര്‍ത്തകരെയോ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. പകരം പ്രതിഷേധത്തിന്റെ പേരില്‍ നിലപാട് മാറ്റാനാണ് തയ്യാറായത്.
കേരളത്തിന് ഗുണകരമായ കേന്ദ്ര തീരുമാനം കര്‍ണാടകയെ കൊണ്ട് അംഗീകരിപ്പിക്കാന്‍ കേരളത്തിനായില്ല. കര്‍ണാടക മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ റദ്ദു ചെയ്ത് എത്തിയ പിണറായി വിജയന് യാത്രാനിരോധനം നീക്കുന്നതില്‍ ഒരു സമ്മര്‍ദ്ദവും കുമാരസ്വാമിക്ക് മേല്‍ നടത്തിയില്ല.
കര്‍ണാടക സംസ്ഥാന സര്‍ക്കാരില്‍ നിര്‍ണായക സ്വാധീനമുള്ള എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാലും നിലപാട് വ്യക്തമാക്കിയിട്ടില്ല. ജെഡിഎസ് കേരള ഘടകവും ഇക്കാര്യത്തില്‍ മൗനത്തിലാണ്. കേന്ദ്രം മുന്നോട്ട് വച്ച അനുകൂല സാഹചര്യം മുതലാക്കാന്‍ സാധിക്കാത്തത് കേരളത്തിന്റെ വീഴ്ചയാണെന്ന് മലയാളികള്‍ പറയുന്നത്.
2009 ജൂണ്‍ ഒന്നിനാണ് വയനാട് അതിര്‍ത്തി മുതല്‍ മദൂര്‍ ചെക്ക് പോസ്റ്റുവരെ 25 കിലോമീറ്റര്‍ ബന്ദിപ്പൂര്‍ വനമേഖലയില്‍ രാത്രി യാത്ര കര്‍ണാടക സര്‍ക്കാര്‍ നിരോധിച്ചത്. ഇത് കേരളത്തിലേക്കുള്ള ചരക്ക് നീക്കത്തെ അടക്കം ബാധിച്ചു. ഈ സാഹചര്യത്തിലാണ് കേന്ദ്രം പുതിയ പദ്ധതി മുന്നോട്ട് വച്ചത്.
ജൂലൈ 17ന് ന്യൂദല്‍ഹിയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരിയുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും സഹോദരനും പൊതുമരാമത്ത് മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയും കേന്ദ്ര നിര്‍ദേശം അംഗീകരിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്ന ആഗസ്റ്റ് എട്ടിന് നിലപാട് ഔദ്യോഗികമായി അറിയിക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറി വൈ.എസ്. മാലിക് കര്‍ണാടക ചീഫ് സെക്രട്ടറി ടി.എം. വിജയഭാസ്ക്കറിന് കത്ത് അയച്ചത്.
ആദ്യം എതിര്‍പ്പുമായി എത്തിയത് വനംമന്ത്രി ആര്.ശങ്കറാണ്. പിന്നാലെ പരിസ്ഥിതി പ്രവര്‍ത്തകരും. ഇതോടെ കേന്ദ്രത്തിന് നല്കിയ ഉറപ്പില്‍ നിന്നും കുമാരസ്വാമി പിന്നോക്കം പോയി. പൂര്‍ണമായും വന്യജീവി സംരക്ഷണം ഉറപ്പാക്കുന്ന നിര്‍ദേശമായിരുന്നു കേന്ദ്രത്തിന്റേത്. സംരക്ഷിത വനമേഖലയായ 25 കിലോമീറ്ററിനുള്ളില്‍ ഓരോ അഞ്ചു കിലോമീറ്റര്‍ ഇടവിട്ട് ഒരു കിലോമീറ്റര്‍ നീളമുള്ള ആകാശപ്പാതകള്‍ നിര്‍മിക്കും.
മറ്റുള്ള സ്ഥലങ്ങളില്‍ എട്ട് മീറ്റര്‍ ഉയരത്തില്‍ ഉരുക്കുവേലി കെട്ടും. നിലവില്‍ ഏഴുമീറ്ററുള്ള റോഡിന്റെ വീതി 15 മീറ്ററാക്കും. 460 കോടി ചെലവ് വരുന്ന പദ്ധതിയുടെ പകുതി തുക കേന്ദ്രം വഹിക്കാനും ധാരണയായിരുന്നു. രാത്രിയാത്രാ നിരോധനത്തെ തുടര്‍ന്ന് മുന്നോട്ട് വച്ച കുട്ട, ഗോണിക്കുപ്പ, മാന്തവാടി, ബദല്‍ പാതയിലൂടെ വയനാട്ടിലേക്കെത്തണമെങ്കില് 45 കിലോമീറ്റര്‍ അധികം സഞ്ചരിക്കണം.
ഇത് വലിയ ഇന്ധന നഷ്ടം ഉണ്ടാക്കുമെന്നും അതിനാല്‍ രാത്രി യാത്രാ നിരോധനം നീക്കുകയാണ് ഫലപ്രദമെന്നുമായിരുന്നു കേന്ദ്ര വിലയിരുത്തല്‍. തുടര്‍ന്നാണ് ഇരു സംസ്ഥാനങ്ങള്‍ക്കും അനുയോജ്യമായ പദ്ധതി കേന്ദ്രം അവതരിപ്പിച്ചത്.
പി.എന്‍. സതീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: