ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ആളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചു കൊന്നു. ഇന്നലെ രാവിലെ 10.26ഓടെയാണ് സംഭവം. കാറിലെത്തിയ ഇയാള്‍ ഫാറൂഖ് അബ്ദുള്ളയുടെ ഭട്ടിന്‍ഡയിലെ വീട്ടിലെ സുരക്ഷാ ബാരിക്കേഡിലേക്ക് വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ ഇയാള്‍ വസ്തുക്കള്‍ അടിച്ചുതകര്‍ത്തു. ഇതേത്തുടര്‍ന്ന് സുരക്ഷാസേന നടത്തിയ വെടിവയ്പ്പിലാണ് ഇയാള്‍ മരിച്ചത്. സുരക്ഷാസേനാംഗങ്ങളില്‍ ഒരാള്‍ക്കു അക്രമത്തില്‍ പരുക്കേറ്റു. പൂഞ്ച് സ്വദേശിയായ മുര്‍ഫാസ് ഷായാണ് വെടിയേറ്റു മരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചു.
സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുളള ഫാറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ ഉണ്ടായ അതിക്രമത്തെ വന്‍ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തുന്നത്. ശ്രീനഗറില്‍ നിന്നുള്ള ലോക്സഭാംഗം കൂടിയായ ഫാറൂഖ് അബ്ദുള്ള പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ന്യൂദല്ഹിയിലായിരുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞെന്നും മുന്‍വശത്തെ കവാടംവഴി കടന്നെത്തിയയാള്‍ വീടിന്റെ മുകളിലത്തെ നില വരെയെത്തിയെന്നും ഫാറൂഖിന്റെ മകന് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: