കോട്ടയം: ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് പിരിച്ചുവിട്ട് ഭരണഘടനാ പദവിയോടെ പുതിയ കമ്മീഷന് രൂപീകരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ഓള് ഇന്ത്യവീരശൈവ മഹാസഭ സംസ്ഥാന കമ്മറ്റി സ്വാഗതം ചെയ്തു. ലോക്സഭയില്‍ ബില്ലിനെ അനുകൂലിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് യോഗം നന്ദി രേഖപ്പെടുത്തി.
ഉപദേശിയുടെ റോള്‍ മാത്രമുള്ള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷനും ഉടന്‍ പിരിച്ചുവിട്ട് പുതിയ കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. വീരശൈവരിലെ പല അവാന്തര വിഭാഗങ്ങള്‍ക്കും ഇനിയും ഒബിസി ആനുകൂല്യം നല്‍കാത്ത കമ്മീഷന് നടപടിയില്‍ യോഗം പ്രതിഷേധിച്ചു.
സംസ്ഥാനത്തെ പിന്നാക്ക സമുദായങ്ങള്‍ക്ക് നല്‍കിവരുന്ന സംവരണ ക്വാട്ട അടിയന്തരമായി പുന:ക്രമീകരിക്കണം. ക്രീമിലെയര്‍ വരുമാന പരിധി എട്ട് ലക്ഷമാക്കാനുള്ള ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സമുദായത്തിന് അനുവദിച്ച എയ്ഡഡ് കോളേജ് പത്തനംതിട്ടയില്‍ ആരംഭിക്കും.
സംസ്ഥാന പ്രസിഡന്റ് ടി.പി. കുഞ്ഞുമോന് അധ്യക്ഷനായി. ജന. സെക്രട്ടറി കെ.വി. ശിവന്, പി.എന്‍. വിനോദ്, ഇ.എ. രാജന്, സി.പി. മധുസൂദനന്‍പിള്ള, പി.റ്റി. സുബ്രഹ്മണ്യന്, പി.എസ്. ലീലാമ്മ, സി.കെ. സരസ്വതി, എ.വി. അരുണ്‍പ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: