കൊച്ചി : മലബാര്‍ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ട കേസ് ഫയലുകള്‍ കാണാതായ സംഭവത്തില്‍ കോര്‍ട്ട് ഓഫീസര്‍ക്കെതിരെ നടപടിവേണമെന്ന വിജിലന്‍സ് രജിസ്ട്രാര്‍ ശുപാര്‍ശ നല്കി. ഇതു സംബന്ധിച്ച് വിജിലന്‍സ് രജിസ്ട്രാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസിന് റിപ്പോര്‍ട്ട് നല്കി.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജൂണ്‍ 18 നാണ് ജസ്റ്റീസ് ബി. സുധീന്ദ്ര കുമാര്‍ വിജിലന്‍സ് രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ 2016 ലാണ് ഫയല്‍ കാണാതായതെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അക്കാലത്ത് കേസ് പരിഗണിച്ചിരുന്ന കോടതിയിലെ കോര്‍ട്ട് ഓഫീസര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് വിജിലന്‍സ് രജിസ്ട്രാര്‍ ചീഫ് ജസ്റ്റീസിന് റിപ്പോര്‍ട്ട് നല്‍കിയത്. മലബാര്‍ സിമന്റ്സിലെ അഴിമതിക്കേസുകള്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആള് കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍, ജോയ് കൈതാരം എന്നിവര്‍ നല്കിയ ഹര്‍ജികളുടെയും തൃശൂര്‍ വിജിലന്‍സ് കോടതിയിലെ അഴിമതിക്കേസുകള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കിയതിനെതിരെയുള്ള ഹര്‍ജിയുടെയും ഫയലുകളാണ് കാണാതായത്
കോടതിയിലെത്തുന്ന കേസ് ഫയലിന്റെ ചുമതല അതത് കോര്‍ട്ട് ഓഫീസര്‍മാര്‍ക്കാണ്. കേസ് പരിഗണിച്ചിരുന്ന കോടതിയിലെ കോര്‍ട്ട് ഓഫീസറുടെ അനാസ്ഥയാണ് ഫയല്‍ കാണാതായ സംഭവത്തിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോര്‍ട്ട് ഓഫീസര്‍ക്കെതിരെ ഇതിന്റെയടിസ്ഥാനത്തില്‍ എന്ത് നടപടി എടുക്കണമെന്ന് ചീഫ് ജസ്റ്റീസ് തീരുമാനിക്കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതിയിലെ കേസ് ഫയലുകള്‍ സൂക്ഷിക്കുന്ന സെക്ഷനി സിസി. ടി.വി സ്ഥാപിക്കണം, കേസ് ഫയലുകളുടെ നീക്കം രേഖപ്പെടുത്തുന്ന രജിസ്റ്റര്‍ ഏര്‍പ്പെടുത്തണം, എന്നിവയാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: