എസ്. സന്ദീപ്
ന്യൂദല്‍ഹി: എയിംസ് സ്ഥാപിക്കുന്നതിനായി 200 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ട് നാലുവര്‍ഷമായിട്ടും നടപടിയില്ല. ഏതെങ്കിലും ഒരു സ്ഥലം തെരഞ്ഞെടുത്ത് അറിയിക്കുന്നതിന് പകരം എല്ലാ ജില്ലകളുടെയും പേരുകള്‍ അടങ്ങിയ പട്ടിക അയച്ചതിന്റെ പേരില്‍ കേരളത്തെ കേന്ദ്രആരോഗ്യമന്ത്രി കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്ര കാലത്തിന് ശേഷവും എയിംസ് എവിടെ വേണമെന്ന കാര്യത്തില്‍ കേരള സര്‍ക്കാരിന് തീരുമാനമില്ല.
അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ എയിംസ് അനുവദിക്കുമെന്ന് മാത്രമാണ് 2014ല്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. സംസ്ഥാനത്ത് എയിംസ് അനുവദിച്ച് കേന്ദ്രം ഇതുവരെ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. സ്ഥലം തെരഞ്ഞെടുത്ത് നല്‍കാത്തതാണ് തീരുമാനം വൈകാന്‍ കാരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇനിയും കേരളം തീരുമാനം അറിയിക്കാന്‍ തയാറാവാത്തത് സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ ഇച്ഛാശക്തിയില്ലായ്മയുടെ ഉദാഹരണമാണ്.
അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി 2014 ജൂലൈ 11നാണ് ലോക്സഭയില്‍ അറിയിച്ചത്. ആദ്യഘട്ടത്തില്‍ ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍, മധ്യപ്രദേശിലെ വിദര്‍ഭ, പൂര്‍വാഞ്ചല്‍ എന്നിവിടങ്ങളില്‍ എയിംസ് ആശുപത്രികള്‍ക്കായി 500 കോടി രൂപ വകയിരുത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളിലും വരും വര്‍ഷങ്ങളില്‍ എയിംസ് ആശുപത്രികള്‍ സ്ഥാപിക്കുന്നതിന് തുക അനുവദിക്കുമെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി സഭയെ അറിയിച്ചത്. എത്രയും പെട്ടെന്ന് ആശുപത്രിക്കാവശ്യമായ സ്ഥലം കണ്ടെത്തി നല്‍കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അന്നത്തെ സംസ്ഥാന ആരോഗ്യമന്ത്രി വി. എസ് ശിവകുമാറിനോട് ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
കേരളത്തിലെ യുഡിഎഫ് മന്ത്രിമാര്‍ അവരുടെ ജില്ലകളിലേക്ക് എയിംസ് കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ ഇടത് എംപിമാര്‍ തങ്ങളുടെ സ്ഥലങ്ങളിലേക്ക് എയിംസ് വേണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് നിവേദനങ്ങള്‍ നല്കി. ഒടുവില്‍ കേന്ദ്രം ഏതെങ്കിലും സ്ഥലം തെരഞ്ഞെടുത്ത് നല്‍കാനായിരുന്നു അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട്. ഇതിനെ എല്‍ഡിഎഫ് എംപിമാര്‍ എതിര്‍ത്തു. ഇതാണ് എയിംസ് പദ്ധതി വൈകാനുള്ള യഥാര്‍ത്ഥ കാരണം. ഇതിനെ മറച്ചുവെച്ചാണ് ശശി തരൂര്‍ എംപി വ്യാജ പ്രചാരണങ്ങളുമായി രംഗത്തെത്തിയത്. കേരളത്തിന് എയിംസ് അനുവദിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന ഉത്തരം മാത്രമേ ലഭിക്കൂ എന്ന് വ്യക്തമായിട്ടും ലോക്സഭയില്‍ ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഇനിയും എയിംസ് എവിടെ വേണമെന്ന് തീരുമാനം പറയാത്ത കേരളം കുറ്റം മുഴുവന്‍ കേന്ദ്രസര്‍ക്കാരിന് മേല്‍ ചാരുന്നത് തങ്ങളുടെ പിടിപ്പുകേട് ജനങ്ങള്‍ തിരിച്ചറിയാതിരിക്കാന്‍ മാത്രമാണെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: