ന്യൂദല്‍ഹി: ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ പ്രതിനിധിയുടെ മൊഴിയെടുക്കാനുള്ള കേരളാ പോലീസിന്റെ ശ്രമം പരിഹാസ്യമായി. നയതന്ത്ര പരിരക്ഷയുള്ള വത്തിക്കാന്‍ സ്ഥാനപതിയെ കാണാണ മുന്‍കൂട്ടി അനുവാദം പോലും വാങ്ങാതെ മൊഴിയെടുക്കാനുള്ള പോലീസിന്റെ നീക്കമാണ് നാണക്കേടായത്. രണ്ട് ഓട്ടോകളിലായി എംബസിയിലെത്തിയ കേരളാ പോലീസ് സംഘത്തെ ഗേറ്റ് കാവല്ക്കാരന് തിരിച്ചയച്ചു.
മുന്‍കൂട്ടി അനുവാദം വാങ്ങിയാല്‍ മാത്രം കാണാന്‍ സാധിക്കുന്ന സ്ഥാനപതിയുടെ മൊഴിയെടുക്കാന്‍ അത്തരത്തിലുള്ള യാതൊരു ശ്രമങ്ങളും നടത്തിയില്ല. ദല്‍ഹിയിലെ കേരള സര്‍ക്കാര്‍ വാഹനങ്ങളെല്ലാം സിപിഎം യോഗത്തിനെത്തിയ മുഖ്യമന്ത്രിക്ക് വേണ്ടി മാറ്റിവെച്ചതിനാല്‍ പോലീസ് സംഘത്തിന് ഓട്ടോ പിടിച്ച് എംബസിയിലെത്തേണ്ടിവന്നു. എന്നാല്‍ സ്ഥാനപതിയുടെ മൊഴിയെടുക്കാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെയും വത്തിക്കാന്റെയും അനുമതി ആവശ്യമാണെന്ന പ്രാഥമിക കാര്യം പോലും പോലീസ് സംഘത്തിനറിയില്ലായിരുന്നു. ഇതേ തുടര്‍ന്ന് വത്തിക്കാന്‍ എംബസിയുടെ ഗേറ്റില്‍ വരെയെത്തിയ പോലീസ് സംഘം തിരികെ മടങ്ങുകയായിരുന്നു.
കേസിലെ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തുന്നതും ചോദ്യം ചെയ്യുന്നതും അടക്കമുള്ള കാര്യങ്ങള്‍ ഇപ്പോഴും അനിശ്ചിതമാണ്. നിയമപ്രകാരമുള്ള യാതൊരു തടസ്സങ്ങളും ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനില്ലെങ്കിലും പോലീസ് അനാവശ്യമായി നടപടികള്‍ വൈകിക്കുകയാണ്.
അതേസമയം പരാതിക്കാരിയായ കന്യാസ്ത്രീയ്ക്കെതിരെ സ്വഭാവദൂഷ്യം ആരോപിച്ച് ബന്ധു നല്കിയ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ് സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. പരാതിക്കാരിയെയും ഭര്‍ത്താവിനെയും പോലീസ് ചോദ്യം ചെയ്തതില്‍ നിന്ന് വ്യക്തിപരമായ വിദ്വേഷത്തിന്റെ പേരിലാണ് അത്തരം പരാതി ഉന്നയിച്ചതെന്നും കന്യാസ്ത്രീയ്ക്കെതിരെ തങ്ങള്‍ക്ക് പരാതിയില്ലെന്നുമാണ് ദല്‍ഹിയിലെ ബന്ധുക്കളുടെ നിലപാട്. കന്യാസ്ത്രീയുടെ സഹോദരന് ബിഷപ്പിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയും വ്യാജമാണെന്ന് ഡിവൈഎസ്പി പി.കെ സുഭാഷ് അറിയിച്ചു. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉജ്ജയിനിലെത്തി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: