പറഞ്ഞു പഴകിയ പ്രയോഗങ്ങളും ശൈലികളും വായനക്കാര്‍ക്ക് വിരസത ഉണ്ടാക്കും. ഇംഗ്ലീഷില്‍ ഇനര്‍ക്ക് ക്ലീഷേയ് (ഇഹശരവല) എന്നു പറയും. നമ്മുടെ മാധ്യമങ്ങളിലും പുസ്തകങ്ങളിലും ഇത്തരം പ്രയോഗങ്ങള്‍ സുലഭമാണ്.
പ്രമുഖരുടെ ചരമവാര്‍ത്തകളില്‍ ‘ക്ലീഷേ’-യുടെ ‘വിലാപയാത്ര’- കാണാനാകും. അനുശോചനക്കാര്‍ക്ക് ‘എക്കാലത്തും’- പ്രിയപ്പെട്ട പ്രയോഗമാണ് ‘നികത്താനാവാത്ത നഷ്ടം.’-
”അദ്ദേഹത്തിന്റെ വിയോഗം കൊണ്ടുണ്ടായിട്ടുള്ളത് നികത്താനാവാത്ത നഷ്ടമാണ്”.-
ഇതിനെ ‘കടത്തിവെട്ടാന്‍’- മറ്റൊരു പ്രയോഗത്തിനും കഴിഞ്ഞിട്ടില്ലെന്നാണ് ഈയിടെ ഒരു രസികന്‍ പറഞ്ഞത്.
‘നഷ്ട’-ത്തിന് തൊട്ടുപിന്നാലെ ‘വിടവു’-ണ്ട്. ”അദ്ദേഹത്തിന്റെ വേര്‍പാട് നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിട്ടുള്ളത്”.- ചിലര്‍ക്ക് ‘വിടവി’-നേക്കാള്‍ പ്രിയം ‘വിള്ള’-ലാണ്.
നഷ്ടത്തിലും, വിടവിലും, വിള്ളലിലും തൃപ്തിയില്ലാത്ത ചില ശൂന്യതാവാദികളുണ്ട്.
”അദ്ദേഹത്തിന്റെ നിര്യാണം പൊതുസമൂഹത്തില്‍ വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്”.-
സ്ഥിരം അനുശോചനക്കാരില് പലരും ചരമം ഞെട്ടലോടെയേ കേള്‍ക്കൂ.
”അദ്ദേഹത്തിന്റെ മരണം ഞാന്‍ ഒരു ഞെട്ടലോടെയാണ് കേട്ടത്”.-
വെറും ഞെട്ടല്‍ പോരെന്നു തോന്നിയ ഒരു അനുശോചനക്കാരന് അതിങ്ങനെ പരിഷ്കരിച്ചു.
”അദ്ദേഹത്തിന്റെ ചരമം ഞാന്‍ ഒരു വന്‍ ഞെട്ടലോടെയാണ് കേട്ടത്”.- മറ്റൊരാള്‍ പരിഷ്കരിച്ചതിങ്ങനെ: ”അദ്ദേഹത്തിന്റെ ചരമം ഞാന്‍ രണ്ടു ഞെട്ടലുകളോടെയാണ് കേട്ടത്”.-
ഞെട്ടി ഞെട്ടി വലയുന്ന ചിലര്‍ ‘നടുങ്ങാന്‍’- തുടങ്ങും.
”എന്റെ ആത്മ സുഹൃത്തുകൂടിയായ അദ്ദേഹത്തിന്റെ വിയോഗം വല്ലാത്തൊരു നടുക്കത്തോടെയാണ് ഞാന്‍ കേട്ടത്”.-
വിഐപി ചരമം മൂലമുണ്ടാകുന്ന നടുക്കത്തില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കാന്‍ പല പത്രലേഖകര്‍ക്കും മടിയാണ്.
”അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണം ഉണ്ടാക്കിയ നടുക്കത്തില്‍ നിന്ന് കേരളം ഇനിയും മോചിതമായിട്ടില്ല”.-
അനുശോചനക്കുറിപ്പു ചോദിച്ച ലേഖകനോട് ഒരു നേതാവ് പറഞ്ഞതിങ്ങനെ:
”അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത ഒരു ശ്വാസം മുട്ടലോടെയാണ് ഞാന്‍ കേട്ടത്”.-
മരിച്ചു, അന്തരിച്ചു, ദിവംഗതനായി, നിര്യാതനായി, പരലോക പ്രാപ്തനായി എന്നീ പ്രയോഗങ്ങള്‍ കാലഹരണപ്പെട്ടെന്ന് പലര്‍ക്കും ബോധ്യമായിരിക്കുന്നു. ഇപ്പോള്‍ വായനക്കാരെ മടുപ്പിച്ചുകൊണ്ടിരിക്കുന്നത് ‘ഓര്‍മ്മ’-യാണ്.
”അദ്ദേഹം ഓര്‍മ്മയായി”.-
ചിലര്‍ ഓര്‍മ്മ പുതുക്കിക്കൊണ്ടിരിക്കുന്നു:
”അദ്ദേഹം ഇനി ജ്വലിക്കുന്ന ഓര്‍മ്മ”-
”അദ്ദേഹം ഇനി തിളങ്ങുന്ന ഓര്‍മ്മ”-
അദ്ദേഹം ഇനി വിങ്ങുന്ന ഓര്‍മ്മ”-
”അദ്ദേഹം ഇനി നീറുന്ന ഓര്‍മ്മ”-
ഏതു മൃതദേഹവും ടൗണ്ഹാളിലെത്തിയാല് ‘ഭൗതികശരീര’-മാകും.
”പ്രിയ നേതാവിന്റെ ഭൗതികശരീരം ഒരു നോക്കു കാണാന്‍ രാവിലെ മുതല്‍ ടൗണ്‍ഹാളിലേക്ക് ജനങ്ങളുടെ പ്രവാഹമായിരുന്നു”.-
‘ഒരു നോക്കു കാണാന്‍’- പരിഷ്കരിച്ച് ഒരു ലേഖകന്‍ ‘ഒരേ ഒരു നോക്കുകാണാന്‍’- എന്നാക്കി. രണ്ടു നോക്കുകാണാന്‍ വരുന്നവര്‍ ക്ഷമിക്കുക, ഭൗതികശരീരമാണെങ്കില് ഒരേ ഒരു നോക്കേ കാണാനാവൂ.
മൃതദേഹത്തിന് മുന്നിലെത്തിയ പലരും ‘കരച്ചിലടക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു’.- ‘കരച്ചിലടക്കാന്‍ പലരും കഠിനപരിശ്രമം നടത്തുന്നുണ്ടായിരുന്നു’ എന്ന് പ്രയോഗിക്കുന്നവരുമുണ്ട്. (എന്തിനാണ് ഇത്രപാടുപെട്ട് കരച്ചിലടക്കുന്നത്?) ‘കരച്ചിലടയ്ക്കാന്‍’- പലരും പാടുപെട്ടു എന്ന് ഈയിടെ ഒരു വാര്‍ത്ത കണ്ടു!
ചില ലേഖകര്‍, പലരും ‘കണ്ണീരൊപ്പുന്നതു’- കാണും. ആരാധകരില്‍ ചിലര്‍ ‘കണ്ണീര്‍പൂക്കള്‍ അര്‍പ്പിക്കും’,- ചിലര്‍ ‘കണ്ണീര് പ്രണാമമാണ്’- അര്‍പ്പിക്കുക.
ശവസംസ്കാരചടങ്ങുകളില്‍ പങ്കെടുത്തവര്‍ നൂറോ ആയിരമോ പതിനായിരമോ ലക്ഷമോ ആകാം. ഇവയെല്ലാം കൂട്ടി ചില ലേഖകര്‍ക്ക് ഒറ്റ പ്രയോഗമേ ഉള്ളു!
”വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തില്‍”- (ആളുകളുടെ എണ്ണം വായനക്കാര്‍ക്ക് തീരുമാനിക്കാം)!
”നാടിന്റെ നായകന് കണ്ണീരോടെ വിട”.- എത്രയെത്ര പ്രമുഖര്‍ക്കാണ് കേരളം കണ്ണീരോടെ വിട നല്‍കിയത്!
പിന്കുറിപ്പ്:
ചരമപരസ്യത്തില് നിന്ന് : ”അദ്ദേഹത്തിന്റെ അകാല ദേഹവിയോഗത്തില്‍ പങ്കുചേര്‍ന്ന് ഞങ്ങളെ ആശ്വസിപ്പിച്ച എല്ലാവര്ക്കും ഞങ്ങളുടെ നന്ദി അറിയിച്ചുകൊള്ളുന്നു”.-
എസ്കെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: