കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളെ കൃത്യമായ രേഖകളില്ലാതെ പാര്‍പ്പിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് പോലീസ്. എറണാകുളത്ത് ബിരുദ വിദ്യാര്‍ത്ഥിനിയെ ഇതരസംസ്ഥാന തൊഴിലാളി കഴുത്തറുത്തു കൊന്നതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ണായക തീരുമാനം. കെട്ടിട, തൊഴില്‍ ഉടമകള്‍ക്കും ഏജന്റുമാര്‍ക്കും ഇത് ബാധകമാണ്.
നിമിഷയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ യാതൊരു നിയന്ത്രണവുമില്ലാതെ പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാലാളികളെ പാര്‍പ്പിക്കുന്നതിനെതിരെ ജനരോഷം ഉയര്‍ന്നുവന്നിരുന്നു. മന്ത്രി മേഴ്സികുട്ടിയമ്മ നിമിഷയുടെ വീട് സന്ദര്‍ശിച്ചതിനുശേഷം ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് കാര്യക്ഷമമാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.
ഒന്നര ലക്ഷത്തിലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ പെരുമ്പാവൂര്‍ മേഖലയില്‍ തൊഴിലെടുക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം പെരുമ്പാവൂരില്‍ മാത്രം 4550 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവയില്‍ ഭൂരിഭാഗവും ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ടതാണ്. കുന്നത്തുനാട് താലൂക്ക് വികസന സമിതി യോഗത്തില്‍ സംസാരിക്കവേയാണ് പെരുമ്പാവൂര്‍ സിഐ ബിജു പൗലോസ് നിര്‍ണായക തീരുമാനം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: