ന്യൂദല്‍ഹി : സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ദല്‍ഹിയില്‍ ഭീകരാക്രമണ ഭീഷണി. ജെയ്ഷെ ഭീകരന് മുഹമ്മദ് ഇബ്രാഹിം ദല്‍ഹിയില്‍ നുഴഞ്ഞു കയറിനെ തുടർന്നാണ് സുരക്ഷ ശക്തമാക്കിയത്. ദല്‍ഹിയില്‍ സുരക്ഷ ശക്തമാക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആഗസ്ത് 15 ന് ദല്‍ഹിയില്‍ ആക്രമണം നടത്താൻ ഇവര്‍ക്ക് പരിശീലനം ലഭിച്ചിരുന്നതായും രഹസ്യാന്വേഷണ വൃത്തങ്ങള്‍ വെളിപ്പെടുത്തി. മെയ് ആദ്യ വാരത്തിലാണ് ഇബ്രാഹിം ജമ്മുകശ്മീരിലേക്ക് നുഴഞ്ഞുകയറിയത്.
പിന്നീട് ദല്‍ഹിയിലേക്ക് കടക്കുകയായിരുന്നു. ജയ്ഷെ മുഹമ്മദിലെ മറ്റൊരു സീനിയര്‍ കേഡറായ മുഹമ്മദ് ഉമറും ഇബ്രാഹിമിനൊപ്പം ദല്‍ഹിയില്‍ ‘ഫിദായീന്‍ ആക്രമണം’ നടത്താന്‍ പദ്ധതിയിടുന്നതായാണ് രഹസ്യന്വേഷണ ഏജന്‍സികള്‍ നല്കുന്ന റിപ്പോര്‍ട്ട്.
കശ്മീരിലുള്ള തങ്ങളുടെ പ്രവര്‍ത്തകരോട് ദല്‍ഹിയിലേക്ക് നുഴഞ്ഞുകയറാന്‍ ജയ്ഷെ മുഹമ്മദ് ഭീകര സംഘടന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ ജയ്ഷെ മുഹമ്മദിലെ മസൂദ് അസറിന്റെ ഡെപ്യൂട്ടി അസ്ഗര്‍ ആണ് ദല്‍ഹിയില്‍ ഫിദായീന്‍ ആക്രമണം നടത്താനുള്ള പദ്ധതിയിടുന്നതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: