തിരുവനന്തപുരം: മൂന്ന് ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വ്യോമസേനാ വിമാനത്താവളത്തില്‍ സ്നേഹോഷ്മള വരവേല്‍പ്പ് നല്കി. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ വൈകിട്ട് 4.30 ഓടെ എത്തിച്ചേര്‍ന്ന രാഷ്ട്രപതിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്, നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, മന്ത്രി കടകംപള്ളി സുരേന്ദ്രന്, മേയര്‍ വി.കെ. പ്രശാന്ത് എന്നിവര്‍ സ്വീകരിച്ചു. രാഷ്ട്രപതി പിന്നീട് രാജ്ഭവനിലേക്ക് പോയി.
നാളെ രാവിലെ 11 മണിക്ക് കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ടുള്ള ജനാധിപത്യത്തിന്റെ ഉത്സവം അദ്ദേഹം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് പ്രത്യേക വിമാനത്തില്‍ കൊച്ചിയിലേക്ക് തിരിക്കും.
എറണാകുളം ഗസ്റ്റ് ഹൗസില്‍ രാത്രി തങ്ങിയ ശേഷം ഏഴിന് രാവിലെ ഒമ്പതിന് ബോള്‍ഗാട്ടി പാലസില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായും ജഡ്ജിമാരുമായും പ്രാതല്‍ കൂടിക്കാഴ്ച നടത്തും. 10.10ന് ഹെലികോപ്ടറില്‍ തൃശൂരിലേക്ക് തിരിക്കും.
11ന് തൃശൂര്‍ സെന്റ് തോമസ് കോളേജിന്റെ സെന്റിനറി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഉച്ചയ്ക്ക് 12.30ന് ഗുരുവായൂര്‍ ക്ഷേത്രവും മമ്മിയൂര്‍ ക്ഷേത്രവും സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞ് 2.45ന് തിരികെ കൊച്ചിയിലെത്തി അവിടെ നിന്ന് പ്രത്യേക വിമാനത്തില്‍ ദല്‍ഹിക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: