മുംബൈ: ചായക്കടക്കാരന്റെ മകനായ നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കിയ പാര്‍ട്ടിയാണ് ബിജെപി. കുടുംബമഹിമയല്ല, കഴിവും കഠിനാധ്വാനവുമാണ് മാനദണ്ഡമെന്ന് മോദിയുടെ പാര്‍ട്ടി വീണ്ടും തെളിയിക്കുന്നു.
മഹാരാഷ്ട്രയില്‍ ഓട്ടോ ഡ്രൈവറായ രാഹുല്‍ ജാദവിനെ മേയറായി തെരഞ്ഞെടുത്ത്, സാധാരണക്കാര്‍ക്കൊപ്പമാണ് പാര്‍ട്ടിയെന്ന് ബിജെപി ഒരിക്കല്‍ക്കൂടി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ വ്യവസായ നഗരമായ പിംപ്രി ചിന്ചാവദിന്റെ മേയറായി ശനിയാഴ്ചയാണ് രാഹുല്‍ ചുമതലയേറ്റത്. മുന്‍ മേയര്‍ രാജിവച്ചതോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.
പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള രാഹുല്‍ 1997 മുതല്‍ 2002 വരെയാണ് ഓട്ടോ ഓടിച്ചിരുന്നത്. ഇരുനൂറ് രൂപയില്‍ താഴെയായിരുന്നു മിക്ക ദിവസങ്ങളിലെയും വരുമാനം. ആറ് സീറ്റുള്ള ഓട്ടോകള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ കൃഷിയിലേക്ക് തിരിഞ്ഞു. ഇതും നഷ്ടത്തിലായതോടെ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലിക്ക് കയറി. 2012ല്‍ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയിലൂടെ ആദ്യം നഗരസഭയിലെത്തി. 2017ല്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച് മൂവായിരത്തിലേറെ വോട്ടുകള്‍ക്ക് ജയിച്ചു.
എന്‍സിപിയും മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. 120ല്‍ 80 വോട്ടുകള്‍ രാഹുലിന് ലഭിച്ചു. അഞ്ച് സ്വതന്ത്ര അംഗങ്ങളും ബിജെപിയെ പിന്തുണച്ചു. ശിവസേന വിട്ടുനിന്നു. ഒരു വര്‍ഷം രാഹുലിന് കാലാവധിയുണ്ട്. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ തനിക്ക് അറിയാമെന്നും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് നടന്ന മത്സരത്തിലും ബിജെപി വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: