ആലപ്പുഴ: കുട്ടനാട് പാക്കേജ് പൂര്‍ണമായും നടപ്പാക്കാന്‍ തുടര്‍നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുട്ടനാട് ദുരിതാശ്വാസ നടപടികള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇക്കാര്യമറിയിച്ചത്.
ജലസ്രോതസ്സുകളുടെ സംരക്ഷണത്തോടൊപ്പം ഇവ ആഴംകൂട്ടി സംരക്ഷിക്കല്‍, പഞ്ചായത്തുകളില്‍ സംഭരണകേന്ദ്രങ്ങള്‍ തുടങ്ങിയവ നിര്‍മിക്കുക എന്നിവയ്ക്കായുള്ള രൂപരേഖ തയ്യാറാക്കിയാകും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കുക.
വെള്ളം നിലവിട്ട് ഉയരുന്ന സാഹചര്യത്തില്‍ ആളുകളെ പാര്‍പ്പിക്കാനും ഭക്ഷണം പാകം ചെയ്യാനുമായി വിവിധയിടങ്ങളില്‍ വിവിധോദ്ദേശ്യ കെട്ടിടങ്ങള്‍ കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മിക്കും. പ്രളയ സമയങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാതിരിക്കാന്‍ സൗരോര്‍ജ പദ്ധതിയും പരിഗണിക്കും. വരുന്ന മന്ത്രിസഭയോഗം ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എല്ലാ വകുപ്പിലും സ്പെഷല്‍ ഓഫീസറെ നിയമിക്കും. റവന്യൂ വകുപ്പ് ജില്ലാതലത്തില്‍ ഇത് ഏകോപിപ്പിക്കും. നഷ്ടമായ അധ്യയന ദിനങ്ങള്‍ തിരിച്ചുപിടിക്കാന്‍ വിശദമായ രൂപരേഖ തയ്യാറാക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി.
സംസ്ഥാനത്തിന്റെയും കുട്ടനാടിന്റേയും ചരിത്രത്തിലെ പ്രധാനഘട്ടമാണ് ഇപ്പോള്‍ പിന്നിട്ടിരിക്കുന്നത്. ഇതുപോലൊരു വെള്ളപ്പൊക്കം സമീപകാലത്തൊന്നുമുണ്ടായില്ല. എന്നാല്‍ ദുരിതാശ്വാസമേഖലയില്‍ ഒരു പുതിയ അധ്യായമാണ് ഇവിടെ കുറിച്ചത്. വലിയൊരു കൂട്ടായ്മയിലൂടെ ഇതിന്റെ കെടുതികള്‍ മറികടക്കാന്‍ നടത്തുന്ന പരിശ്രമം അഭിനന്ദനാര്‍ഹമാണ്. ഇതൊരു കുട്ടനാടന്‍ മാതൃകയായി കാണാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രി ജി. സുധാകരന് അധ്യക്ഷനായി. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, മാത്യു ടി. തോമസ്, വി.എസ്. സുനില്‍കുമാര്‍, പി. തിലോത്തമന്, കെ.കെ. ശൈലജ, തോമസ് ഐസക്, ചീഫ് സെക്രട്ടറി ടോം ജോസ്, എംഎല്‍എമാര്‍, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: