തിരുവനന്തപുരം: യൂണിയനില്‍ നിന്ന് ജീവനക്കാരുടെ കൊഴിഞ്ഞു പോക്ക് തടയാന്‍ കെഎസ്ആര്‍ടിസിയില്‍ ഇടത്, വലത് യൂണിയനുകളുടെ സമര നാടകം. എംഡി ടോമിന് ജെ.തച്ചങ്കരിയുമായി കടുത്ത നീരസത്തിലായ ഇടത്, വലത് യൂണിയനുകള്‍ ആഗസ്റ്റ് ഏഴിന് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. അന്ന് കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി ഇടതു മോട്ടോര്‍ തൊഴിലാളി സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ അവസരം മുതലെടുത്താണ് ജീവനക്കാരുടെ വിവിധ ആവശ്യങ്ങള്‍ക്കായി തങ്ങള്‍ പണിമുടക്കുന്നെന്ന് വരുത്തിതീര്‍ക്കാന്‍ സിഐടിയു, എഐടിയുസി, കെഎസ്ടിഡിയു, ഐഎന്‍ടിയുസി സംഘടനകള്‍ പണിമുടക്കുമായി ഇറങ്ങിയിരിക്കുന്നത്. മറ്റൊരു ദിവസം സര്‍വീസ് മുടക്കി പണിമുടക്ക് നടത്തിയാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നീരസത്തിന് ഇടയാക്കും. കൂടാതെ ഏഴിന് നടക്കുന്ന പണിമുടക്കിനോട് സംസ്ഥാന സര്‍ക്കാര്‍ അനുകൂലമായതിനാല്‍ എംഡി നടപടിയെടുക്കില്ല.
ചര്‍ച്ചനടത്തി സമരം അവസാനിപ്പിച്ച് ജോലിക്ക് കയറിയാല്‍ത്തന്നെ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള സമരമായതിനാല്‍ അന്ന് സര്‍വീസ് നടത്തിയാല്‍ പാര്‍ട്ടിയുടെ നീരസത്തിന് ഇടയാക്കും. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് ഇടത് വലത് യൂണിയനുകള്‍ സമര നാടകം നടത്തുന്നത്. കെഎസ്ആര്‍ടിസിയില്‍ നടപ്പിലാക്കുന്ന പരിഷ്ക്കാരങ്ങള്‍ എംഡിയുടെ അക്കൗണ്ടില്‍ മാത്രമാകുന്നു എന്നാണ് പ്രധാന പരാതി.
അനധികൃതമായി മാസവരി പിരിക്കുന്നതിനും, അദര്‍ ഡ്യൂട്ടിക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് നേതാക്കളുടെ നീരസത്തിനിടയാക്കിയത്. ജീവനക്കാരുടെ അനുവാദമില്ലാതെ മാസവരി പിരിക്കരുതെന്ന് എംഡി ബാങ്കുകള്‍ക്ക് നിര്‍ദേശം നല്കി. ജീവനക്കാരില്‍ നിന്നും വീണ്ടും അനുമതിപത്രം വാങ്ങാന്‍ ഇടത്, വലത് യൂണിയനുകള്‍ ശ്രമിച്ചെങ്കിലും നിരവധി ജീവനക്കാര്‍ വിസമ്മതിച്ചു. ഇതോടെ വരുമാനത്തില്‍ ഗണ്യമായി കുറവ് യൂണിയനുകള്‍ക്ക് വന്നു. കൂടാതെ അദര്‍ ഡ്യൂട്ടി എന്ന പേരില്‍ സ്ഥലംമാറ്റം ഇല്ലാതെ ഒരേ ഓഫീസില്‍ തമ്പടിച്ചിരുന്നവരെ പടിയിറിക്കി.
സ്ഥലം മാറ്റത്തില്‍ യൂണിയനുകളുടെ കൈകടത്തല്‍ നിര്‍ത്തലാക്കുകയും ചെയ്തു. ഇതോടെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ എംഡി നടപ്പിലാക്കുന്നു എന്ന് ആരോപിച്ച് ഇടത് വലത് യൂണിയനുകള്‍ ചീഫ് ഓഫീസ് പടിക്കല്‍ സമരം നടത്തി.
അനധികൃത സമരം നടത്തിയവര്‍ക്കെതിരെ എംഡി നിയമനടപടി സ്വീകരിച്ചു. ഇതോടെ യൂണിയനില്‍ നിന്ന് ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി വര്‍ധിച്ചു.
ഇത് മറച്ചുവയ്ക്കാനാണ് ശമ്പളം വര്‍ധിപ്പിക്കുന്നില്ല, ഡിഎ അനുവദിക്കുന്നില്ല തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരനാടകവുമായി രംഗത്ത് ഇറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: