ന്യൂദല്‍ഹി: തപാല്‍ വകുപ്പിന് കീഴില്‍ ആരംഭിക്കുന്ന ഇന്ത്യ പോസ്റ്റ പെയ്മെന്റ്സ് ബാങ്ക് (ഐപിപിബി) ഈ മാസം 21ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. എല്ലാ ജില്ലകളിലും കുറഞ്ഞത് ഒരു ശാഖകളെങ്കിലും ബാങ്കിനുണ്ടാകും. രണ്ട് ബ്രാഞ്ചുകള്‍ ആരംഭിച്ചിട്ടുണ്ട്.
1.54 ലക്ഷം പോസ്റ്റ് ഓഫീസുകളെ ബന്ധിപ്പിച്ച് 650 പെയ്മെന്റ്സ് ബാങ്ക് ശാഖകളാണ് ലക്ഷ്യമിടുന്നത്. ഗ്രാമീണ മേഖല കേന്ദ്രീകരിച്ചാകും പ്രധാനമായും പ്രവര്‍ത്തനം. ലോകത്തിലെ ഏറ്റവും വലിയ ബാങ്കാകും ഐപിപിബി. 800 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.
ബാങ്കിങ്ങിനു പുറത്തുള്ള 40 ശതമാനം പേര് ഉള്‍പ്പെടെ എല്ലാ പൗരന്മാര്ക്കും ഇത് ഗുണകരമാകും. ബാങ്കിങ് സേവനങ്ങള്‍ ലഭ്യമല്ലാത്ത ഗ്രാമീണര്‍ക്ക് നിക്ഷേപങ്ങള്‍ പോലുള്ള സഹായങ്ങള്‍ ലഭ്യമാക്കുകയെന്നതാണ് ദൗത്യം. സാധാരണയായുള്ള ബാങ്കിങ്, പണമടയ്ക്കല്‍ എന്നിവക്കൊപ്പം ഇന്‍ഷ്വറന്‍സ്, മ്യൂച്വല്‍ ഫണ്ടുകള്‍, പെന്ഷന് വിതരണം എന്നീ സൗകര്യങ്ങള്‍ ലഭിക്കും. ധനകാര്യ ഏജന്‍സികളുമായി ചേര്‍ന്ന് വായ്പ ലഭ്യമാക്കും. വിവിധ മന്ത്രാലയങ്ങളുടെ സബ്സിഡികളും സഹായങ്ങളും പെന്‍ഷനുകളും നല്‍കാനും വെള്ളം, വൈദ്യുതി, ഗ്യാസ്, ഫോണ്‍ തുടങ്ങിയ ബില്ലുകളും വിവിധ നികുതികളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ഫീസുകളും അടയ്ക്കുന്നതിനും പെയ്മെന്റ്സ് ബാങ്ക് ഉപയോഗിക്കാം.
പെയ്മെന്റ്സ് ബാങ്ക് ശാഖകളിലൂടെയും പോസ്റ്റ് ഓഫീസുകളിലൂടെയും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മൊബൈല്‍ ഫോണുകള്‍, എടിഎമ്മുകള്‍, പിഒഎസ്/എംപിഒഎസ് സംവിധാനങ്ങള്‍, ഡിജിറ്റല്‍ പണമിടപാടു സംവിധാനങ്ങള്‍ എന്നിവയിലൂടെയും പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഇതുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ രാജ്യത്തെയും വിദേശത്തെയും 40 സാമ്പത്തിക സ്ഥാപനങ്ങള്‍ സന്നദ്ധരായിട്ടുണ്ട്.
2015 സപ്തംബര്‍ ആറിനാണ് ബാങ്കിന് റിസര്‍വ് ബാങ്കിന്റെ താല്‍ക്കാലിക അനുമതി ലഭിച്ചത്. ചൈന, ജപ്പാന്, ന്യൂസിലന്‍ഡ്, ഫ്രാന്‍സ്, കൊറിയ, ദക്ഷിണാഫിക്ക തുടങ്ങിയ രാജ്യങ്ങളില്‍ പോസ്റ്റ് പെയ്മെന്റ്സ് ബാങ്ക് വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: