കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസിന് ബദല്‍ പാതയുണ്ടാക്കാവുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ സങ്കേതിക പഠനം നടത്തുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനും കനത്ത തിരിച്ചടി. വിജ്ഞാപനം ഇറക്കിയെങ്കിലും പുതിയ സാങ്കേതിക സംഘത്തിന്റെ പഠനത്തിനു ശേഷമേ തുടര്‍ നടപടികളുണ്ടാകൂവെന്ന കേന്ദ്ര ഉപരിതലഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഉറപ്പ്, കീഴാറ്റൂരിലേയും തുരുത്തിയിലേയും ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതായി.
മാസങ്ങളായി സമരരംഗത്തുള്ള വയല്‍ക്കിളികള്‍ക്ക് സര്‍വ പിന്തുണയും നല്കി വരുന്ന ബിജെപിയുള്‍പ്പെടെയുളള സംഘപരിവാര്‍ സംഘടനകളുടെയും വിജയമായി ഗതാഗത മന്ത്രിയുടെ തീരുമാനം. സ്ഥലം ഏറ്റെടുക്കാനുള്ള ത്രിഡി വിജ്ഞാപനം പുറപ്പെടുവിച്ചതോടെ വയല്‍ക്കിളികളെ പിന്തുണച്ച ബിജെപിയുടെ നീക്കങ്ങള്‍ തകര്‍ന്നു, സമരക്കാര്‍ വഞ്ചിക്കപ്പെട്ടു തുടങ്ങിയ സിപിഎമ്മിന്റെ കുപ്രചാരണങ്ങളാണ് തകര്‍ന്നടിഞ്ഞത്. ത്രിഡി വിജ്ഞാപനം വന്നു കഴിഞ്ഞാല്‍ തുടര്‍ നടപടി മരവിപ്പിക്കുകയെന്നത് അപൂര്വമാണെന്നതിനാല് കീഴാറ്റൂര്‍ വിഷയത്തില്‍ കേന്ദ്രത്തിന്റെ തീരുമാനത്തില്‍ സിപിഎമ്മുകാരുള്പ്പെടെയുള്ള നാട്ടുകാര്‍ ആഹ്ലാദത്തിലാണ്.
പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ ബൈപ്പാസിനായി വയല്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ പ്രദേശവാസികളെ പാര്‍ട്ടി കൈവിട്ടതാണ് വയല്‍ക്കിളികളുടെ പിറവിക്കു കാരണം. പാര്‍ട്ടിക്കാരായ നേതാക്കളും പ്രവര്‍ത്തകരും വയല്‍ക്കിളികള്‍ എന്ന കൂട്ടായ്മയുമായി രംഗത്തെത്തി. പിന്നീടങ്ങോട്ട് വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങളെയെല്ലാം അടിച്ചമര്‍ത്തുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. സ്വന്തം ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടത്തിനിറങ്ങിയ 11 പ്രവര്‍ത്തകരെ സിപിഎമ്മില്‍ നിന്നു പുറത്താക്കി കൊണ്ടായിരുന്നു അടിച്ചമര്‍ത്തലിന്റെ തുടക്കം.
സമര നേതാവ് നമ്പ്രാടത്ത് ജാനകിയമ്മയെന്ന വയോവൃദ്ധക്കു നേരേ പാര്‍ട്ടി പ്രാദേശിക നേതാവിന്റെ അസഭ്യവര്‍ഷം, കൈയേറ്റശ്രമം. സമര നായകന് സുരേഷ് കീഴാറ്റൂരിന്റെ വീടാക്രമിച്ചു. വയല്‍ക്കിളികളുടെ സമരപന്തല്‍ തീയിട്ടു. സമരം ചെയ്ത പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി. സുരേഷ് കീഴാറ്റൂരിന്റെ സഹോദരനെ ചുമട്ട് ജോലിയില്‍ നിന്നും സിഐടിയു നേതൃത്വം കാരണമില്ലാതെ പുറത്താക്കി. ഇങ്ങനെ വയല്‍ക്കിളികളുടെ പോരാട്ടത്തെ അടിച്ചമര്‍ത്താന്‍ എല്ലാ ശ്രമവും നടത്തിയ സിപിഎം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനത്തോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
ദേശീയപാതാവികസനം വേണമെന്നും എന്നാല്‍ കീഴാറ്റൂര്‍ വയല്‍ കീറി മുറിച്ചു കൊണ്ട് ബൈപ്പാസ് ആവശ്യമില്ലെന്നുമുളള നിലപാടിലായിരുന്നു ബിജെപിയും പരിവാര്‍ സംഘടനകളും.
ത്രിഡി നോട്ടിഫിക്കേഷന്‍ ഇറങ്ങിയതോടെ ബിജെപി ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ ശക്തമായി ഇടപെട്ടു. വയല്‍ക്കിളി-തുരുത്തി സമര നേതാക്കള്‍ക്ക് കേന്ദ്ര ഗതാഗത മന്ത്രിയുമായി ചര്‍ച്ചയ്ക്ക് അവസരം ഒരുക്കി. കീഴാറ്റൂരിലേയ്ക്ക് വിദഗ്ധ സാങ്കേതിക സമിതിയെ നിയോഗിച്ചതില്‍ സംതൃപ്തരാണെന്ന് സുരേഷ് കീഴാറ്റൂരും നമ്പ്രാടത്ത് ജാനകിയും വ്യക്തമാക്കി. കീഴാറ്റൂര്‍ ദേശീയപാത ബൈപ്പാസ് അലൈന്മെന്റ് ഭേദഗതി വരുത്തുമെന്ന സൂചനയെ തുടര്‍ന്ന് തുരുത്തി നിവാസികളും പ്രതീക്ഷയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: