ജമ്മു: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ജമ്മു കശ്മീരില്‍ നടത്താനിരുന്ന ഭീകരാക്രമണ പദ്ധതി പൊലീസ് പൊളിച്ചടുക്കി. ജമ്മുവില്‍ എട്ടു ഗ്രനേഡുകളുമായി യാത്ര ചെയ്യുകയായിരുന്ന ഭീകരനെ ഇന്നലെ രാത്രി പോലീസ് അറസ്റ്റ് ചെയ്തു. കശ്മീര്‍ സ്വദേശി അര്ഫാന് വാനിയെന്ന ഭീകരനാണ് പിടിയിലായത്. രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്നായിരുന്നു പോലീസിന്റെ നീക്കം.
തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലുള്ള അവന്തിപോര സ്വദേശിയാണ് അര്ഫാന്. ഇയാളുടെ കൈയില്‍ നിന്നും എട്ട് ഗ്രാനേഡുകളും 60,000 രൂപയുംപിടിച്ചെടുത്തിട്ടുണ്ട്. ഗാന്ധിനഗര്‍ മേഖലയിലെ ബസില്‍ യാത്രചെയ്യുകയായിരുന്നു അര്ഫാന് വാനി.
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു ദല്‍ഹിയിലും ജമ്മു കശ്മീരിലും ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുല്‍ മുജാഹിദ്ദീന്‍ എന്നിവയുടെ നേതൃത്വത്തില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയിരുന്നു. ചാവേര്‍ ആക്രമണം നടത്താന്‍ ഭീകരര്‍ ദല്ഹിയിലെത്തിയതായാണ് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഭീകരരുടെ സാറ്റലൈറ്റ് ഫോണ്‍ സംഭാഷണം പിടിച്ചെടുത്തതിലൂടെയാണ് ഈ വിവരം പുറത്തായത്. ഒരു സംഘം ഭീകരര്‍ അതിര്‍ത്തി രേഖക്ക് സമീപമുള്ള ചുര എന്ന പ്രദേശം വഴി ഇന്ത്യയിലേക്ക് പ്രവേശിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ടാംഗ്ധര്‍ മേഖലയിലെ സൈനിക ക്യാമ്പുകള്‍ ലക്ഷ്യമിട്ടാണ് ഇവര്‍ നീങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ വെളിച്ചത്തില്‍ പൊലീസും സുരക്ഷാ ഏജന്‍സികളും ജാഗ്രത പാലിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: