കറാകസ് (വെനസ്വേല): പ്രക്ഷോഭങ്ങളും പ്രതിസന്ധികളും കൊണ്ട് പൊറുതിമുട്ടിയ വെനസ്വേലയില്‍ പ്രസിഡന്റ് നികോളാസ് മാഡുറോയ്ക്കെതിരേ നടന്ന വധശ്രമത്തില്‍ ആറു ഭീകരര്‍ കസ്റ്റഡിയിലായി. കൂടുതല്‍ പേരെ തിരയുകയാണെന്നും വൈകാതെ പിടിയിലാകുമെന്നും ആഭ്യന്തരമന്ത്രി നെസ്റ്റര്‍ റെവറോള്‍ പറഞ്ഞു.
ആക്രമണം പ്രസിഡന്റ് മാഡുറോയും കൂട്ടരും കെട്ടിച്ചമച്ചതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിസന്ധികളില്‍ ഉഴലുന്ന മാഡുറോ ഭരണകൂടം സഹതാപം നേടാനും ശ്രദ്ധ തിരിക്കാനും നടത്തിയ പരിശ്രമങ്ങളാണെന്നാണ് ആക്ഷേപം.
സോഷ്യലിസ്റ്റ് സര്‍ക്കാര്‍ നയിക്കുന്ന മാഡുറോ നാഷണല്‍ ഗാര്‍ഡിന്റെ 81 -ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കുമ്പോള്‍ രണ്ട് ഡ്രോണുകള്‍ പ്രസിഡന്റിനടുത്തേക്ക് പറന്നടുത്തു. രണ്ടര പൗണ്ട് ഭാരമുള്ള സി-4 പ്ലാസ്റ്റിക് സ്ഫോടക വസ്തുക്കളായിരുന്നു അവയില്‍. മാഡുറോയുടെയുടെ ഭാര്യയോടൊപ്പം, മറ്റു നേതാക്കളും നൂറിലേറെ സൈനികരും സ്ഥലത്തുണ്ടായിരുന്നു. ഡ്രോണുകളിലൊന്ന് പ്രസിഡന്റിന്റെ തലയ്ക്ക് മുകളിലും മറ്റൊന്ന് തൊട്ടു മുന്നിലും പൊട്ടുന്ന തരത്തിലായിരുന്നു ആസൂത്രണം. സ്ഫോടനം സംഭവിക്കാഞ്ഞത് വന്‍ ദുരന്തമാണ് ഒഴിവാക്കിയത്. ഒരു ഡ്രോണ്‍ സൈന്യം നിര്‍വീര്യമാക്കി. മറ്റൊന്നു രണ്ട് കെട്ടിടങ്ങള്‍ക്കപ്പുറം തകര്‍ന്നു.
സ്ഫോടന പദ്ധതിയുടെ ആസൂത്രകരെന്നു സംശയിച്ച് പിടികൂടിയവര്‍ മിയാമി, കൊളംബിയ തുടങ്ങിയ സ്ഥലക്കാരാണ്. എന്നാല്‍ കൃത്യമായ തെളിവെന്നും കിട്ടിയിട്ടില്ല.
പക്ഷേ, വെനസ്വേല കടുത്ത സാമ്പത്തിക പ്രശ്നങ്ങളിലും മാനവിക വിഷയങ്ങളിലൂടെയും കടന്നുപോകുമ്പോള്‍ കൂടുതല്‍ ഒറ്റപ്പെടുന്ന മാഡുറോ നടത്തുന്ന നാടകമാണിതെല്ലാമെന്നാണ് പ്രതിപക്ഷം പറയുന്നത്. മാഡുറോയുടെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരേ അയല്‍ രാജ്യങ്ങളും അമേരിക്കയുള്‍പ്പെടെ പ്രധാന രാജ്യങ്ങളും ഉപരോധം ഏര്‍പ്പെടുത്തുകയാണ്, അവര്‍ വിശദീകരിക്കുന്നു.
പക്ഷേ, പ്രതിരോധമന്ത്രി വ്ളാദിമര്‍ പാഡ്രിനോ ലോപ്പസ് പറഞ്ഞത്, ആക്രമണം വെനസ്വേലയുടെ മുതിര്‍ന്ന നേതാക്കളെ മുഴുവന്‍ ഒന്നിച്ച് ഇല്ലാതാക്കാനുള്ള ആസൂത്രണമായിരുന്നുവെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: