കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫാ. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം ജലന്ധറിലേക്ക് പോകുന്നത് പിന്നെയും വൈകും. വത്തിക്കാന്‍ പ്രതിനിധിയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷമേ അന്വേഷണ സംഘം ജലന്ധറിലേക്ക് പോവുകയുള്ളൂ.
പ്രതിനിധിയെ കാണാന്‍ അനുമതി തേടി എംബസിക്ക് ഇന്ന് അന്വേഷണ സംഘം അപേക്ഷ നല്‍കും. വത്തിക്കാന്‍ പ്രതിനിധി കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് സമയം തേടാനാണ് തീരുമാനം. ഇതിന് ശേഷം മാത്രമായിരിക്കും അന്വേഷണ സംഘം ബിഷപ്പിനെ ചോദ്യം ചെയ്യാനായി ജലന്ധറിലേക്ക് പോവുകയുള്ളൂ. നിയമപ്രകാരമുള്ള യാതൊരു തടസ്സങ്ങളും ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനില്ലെങ്കിലും പോലീസ് അനാവശ്യമായി നടപടികള്‍ വൈകിക്കുകയാണ്.
നയതന്ത്ര പരിരക്ഷയുള്ള വത്തിക്കാന്‍ സ്ഥാനപതിയെ കാണാന്‍ നേരത്തെ അന്വേഷണം സംഘം ശ്രമം നടത്തിയിരുന്നുവെങ്കിലും അതിന് സാധിച്ചിരുന്നില്ല. മുന്‍കൂട്ടി അനുവാദം പോലും വാങ്ങാതെ മൊഴിയെടുക്കാനുള്ള പോലീസിന്റെ നീക്കം ഏറെ നാണക്കേടാണുണ്ടാക്കിയത്. രണ്ട് ഓട്ടോകളിലായി എംബസിയിലെത്തിയ കേരളാ പോലീസ് സംഘത്തെ ഗേറ്റ് കാവല്ക്കാരന് തിരിച്ചയയ്ക്കുകയായിരുന്നു.
മുന്‍കൂട്ടി അനുവാദം വാങ്ങിയാല്‍ മാത്രം കാണാന്‍ സാധിക്കുന്ന സ്ഥാനപതിയുടെ മൊഴിയെടുക്കാന്‍ അത്തരത്തിലുള്ള യാതൊരു ശ്രമങ്ങളും നടത്തിയിരുന്നില്ല. ദല്‍ഹിയിലെ കേരള സര്‍ക്കാര്‍ വാഹനങ്ങളെല്ലാം സിപിഎം യോഗത്തിനെത്തിയ മുഖ്യമന്ത്രിക്ക് വേണ്ടി മാറ്റിവെച്ചതിനാല്‍ പോലീസ് സംഷം ഓട്ടോ പിടിച്ചാണ് എംബസിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: