തളിപ്പറമ്പ്: സിഐടിയു വിട്ട് ബിഎംഎസില്‍ ചേര്‍ന്ന ക്ഷേത്രമേല്‍ശാന്തിയെ അകാരണമായി പിരിച്ചുവിട്ടതായി പരാതി. പ്രമുഖ ക്ഷേത്രമായ രാജരാജേശ്വര ക്ഷേത്രത്തിലെ മേല്‍ശാന്തിക്കാണ് യൂണിയന് മാറിയതിന്റെ പേരില്‍ അനധികൃതമായി ജോലിയില്‍ നിന്നും പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബിഎംഎസിന്റെ നേതൃത്വത്തില്‍ ക്ഷേത്രമേഖലയിലെ ജീവനക്കാര്‍ക്കായി രൂപം കൊണ്ട മലബാര്‍ ദേവസ്വം എംപ്ലോയീസ് സംഘില്‍ അംഗമായതിനെ തുടര്‍ന്നാണ് അധികാരം ഉപയോഗിച്ച് മേല്‍ശാന്തിക്കെതിരെ നടപടിയെടുത്തത്. മേല്‍ശാന്തിയടക്കം നിരവധി പേര് സിഐടിയുവില്‍ നിന്നും രാജിവെച്ച് ബിഎംഎസില്‍ ചേര്‍ന്നിരുന്നു.
എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം രാമായണ സപര്യ 2018 എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. പരിപാടിയില്‍ ദീപപ്രോജ്വലനം നടത്തുന്നത് മേല്‍ശാന്തിയാണെന്ന് നോട്ടീസില്‍ രേഖപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സിപിഎം പാര്‍ട്ടി അംഗവും സജീവ പ്രവര്‍ത്തകനുമായ ക്ഷേത്രത്തിലെ എക്സിക്യട്ടീവ് ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് മേല്‍ശാന്തിക്കെതിരെ വിചിത്രമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജോലിയില്‍ നിന്നും പുറത്താക്കുകയായിരുന്നു എന്നാണ് ആരോപണം. 15 വര്‍ഷക്കാലമായി ക്ഷേത്രത്തില്‍ ജോലി ചെയ്തുവരുന്ന മേല്‍ശാന്തിയെ ബിഎംഎസ് അംഗമായതിന്റെ പേരില്‍ പിരിച്ചുവിട്ട നടപടിക്കെതിരെ ഭക്തജനങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: