കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കണ്ടങ്കാളി തലോത്തു വയലിലെ നിര്‍ദിഷ്ട പെട്രോളിയം സംഭരണശാല സംബന്ധിച്ച് ഉടന്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. ഇടുക്കി പീരുമേട് സ്വദേശി ഡോ.ഗിന്നസ് മാട സാമി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നല്കിയ പരാതിയെ തുടര്‍ന്നുള്ള ഉത്തരവിലാണ് ഈക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കണ്ടങ്കാളിയില്‍ സ്ഥാപിക്കുന്ന നിര്‍ദിഷ്ട എണ്ണ സംഭരണ പദ്ധതി പാരിസ്ഥിതിക നിയമങ്ങള്‍ക്കു വിരുദ്ധമാണോ എന്നത് സംബന്ധിച്ച് പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ബംഗളുരു ഓഫീസിലേക്ക് അയച്ച ഉത്തരവില്‍ ഉള്ളത്. അതോടൊപ്പം അയച്ച പരാതിയില്‍ വസ്തുത എന്തെങ്കിലും ഉണ്ടെങ്കില്‍ നിയമ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രി, ഗവര്‍ണ്ണര്‍, പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവര്‍ക്ക് പദ്ധതിക്ക് എതിരെ ഗിന്നസ് മാട സാമി നിവേദനം നല്‍കിയിരുന്നു. പരാതിയുടെ തുടര്‍നടപടികള്‍ക്ക് കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പയ്യന്നൂരില്‍ പുഞ്ചക്കാട് വയല്‍ശേഖരം ഉള്‍പ്പെടുന്ന 200 ലേറെ ഏക്കര്‍ വരുന്ന തണ്ണീര്‍ തടങ്ങളും നെല്‍വയലുകളും ഇല്ലാതാക്കിയാണ് എണ്ണ സംഭരണശാല നിര്‍മ്മിക്കുന്നതിന് നീക്കം നടക്കുന്നത്. അതീവ പരിസ്ഥിതി ലോല പ്രദേശമാണിത്. പദ്ധതിക്കെതിരെ വിവിധ പരിസ്ഥിതി സംഘടനകളും നാട്ടുകാരും പ്രത്യക്ഷ സമര രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: