കൊച്ചി: യാതൊരു മാനദണ്ഡവും പുലര്‍ത്താതെ സര്‍വെ വകുപ്പില്‍ നടത്തുന്ന സ്ഥലംമാറ്റങ്ങളില്‍ വ്യാപക പ്രതിഷേധമുയരുന്നു. സര്‍വെവകുപ്പ് ജീവനക്കാരുടെ സംഘടനയായ സര്‍വെ ഫീല്‍ഡ് സ്റ്റാഫ് അസോസിയേഷന്റെ ഭരണമാണ് വകുപ്പില്‍ നടക്കുന്നത്. സിപിഐ സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ കീഴിലാണ് ഈ സംഘടന. സിപിഎം സംഘടനയായ എന്‍ജിഒ യൂണിയന്റെ നേതാക്കള്‍ക്കു പോലും ഇവരുടെ ഭരണത്തില്‍ രക്ഷയില്ല. എന്‍ജിഒ യൂണിയന്റെ സംസ്ഥാന സമിതിയംഗത്തെ വരെ സ്ഥലംമാറ്റി. തുടര്‍ന്ന് എന്‍ജിഒ യൂണിയന് പ്രത്യക്ഷസമരപരിപാടി നടത്തുന്ന സാഹചര്യവുമുണ്ടായി.
കടുത്ത ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്ക് പോലും യൂണിയന് നേതാക്കളുടെ ഒത്താശയില്ലാതെ സ്ഥലംമാറ്റം ലഭിക്കില്ലെന്ന അവസ്ഥയാണുള്ളത്. പക്ഷാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന, നിരവധി ശസ്ത്രക്രിയകള്‍ വിധേയനായ ജീവനക്കാരനുപോലും അര്‍ഹതപ്പെട്ട സ്ഥലംമാറ്റം നല്‍കിയില്ല. ഈ ജീവനക്കാരന് മരണമടഞ്ഞതോടെ സര്‍വെ വകുപ്പ് ജീവനക്കാര്‍ ഒന്നടങ്കം പ്രതിഷേധത്തിലാണ്.
ഇടുക്കി രാജാക്കാട് സര്‍വെ ഓഫീസില്‍ ഫസ്റ്റ് ഗ്രേഡ് സര്‍വെയര്‍ ആയിരുന്ന തിരുവനന്തപുരം ചെങ്കല്‍ കീഴ്കൊല്ലയില് സ്വദേശി ഹേമചന്ദ്രനാണ് സര്‍വെ ഡയറക്ടര്‍ അടക്കം ഉന്നതരുടെ അടുത്ത പലതവണ കയറിയിറങ്ങിയിട്ടും ഫലമുണ്ടാവാതെ മരണത്തിന് കീഴടങ്ങിയത്. 2012ലാണ് ഹേമചന്ദ്രന് ഇടുക്കിയിലെത്തിയത്. പക്ഷാഘാതത്തെത്തുടര്‍ന്ന് ശാരീരികഅവശതകളുണ്ടായ ഹേമചന്ദ്രന് ജോലിക്കിടെ വീണ് നട്ടെല്ലിന് ക്ഷതവുമേറ്റു. തുടര്‍ന്ന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് വര്‍ക്ക് അറേഞ്ച്മെന്റ് വ്യവസ്ഥയില്‍ നെയ്യാറ്റിന്‍കരയില്‍ ജോലി ചെയ്യാന്‍ അനുമതി ലഭിച്ചു. എന്നാല്‍ ഇടതു സര്‍ക്കാര്‍ വന്നതോടെ വര്‍ക്ക് അറേഞ്ച്മെന്റ് നിര്‍ത്തലാക്കി. വീണ്ടും രാജാക്കാട് പോകേണ്ട അവസ്ഥയായി. ഇതിനിടെ ഹേമചന്ദ്രന് നിരവധി തവണ ഇടുപ്പ് മാറ്റല്‍ അടക്കമുള്ള ശസ്ത്രക്രിയകള്‍ക്ക് വിധേയനായിരുന്നു.
വര്‍ക്ക് അറേഞ്ച്മെന്റിനായി കയറിയിറങ്ങിയെങ്കിലും അധികാരികള്‍ കനിഞ്ഞില്ല. ജനറല്‍ ട്രാന്സ്ഫറില്പ്പോലും പരിഗണിച്ചില്ല. ഒടുവില്‍ വേതനമില്ലാതെ അവധിയെടുക്കേണ്ടി വന്ന ഹേമചന്ദ്രന് മരണത്തിന് കീഴടങ്ങുകയായിരുന്നു. രോഗാവസ്ഥയിലുള്ള അര്‍ഹതപ്പെട്ട പലര്‍ക്കും സ്ഥലംമാറ്റം (കംപാഷണേറ്റ് ട്രാന്‍സ്ഫര്‍) ലഭിച്ചിട്ടില്ല. യാതൊരു രോഗാവസ്ഥയും ഇല്ലാത്തവര്‍ക്ക് ഈ വിഭാഗത്തില്‍ സ്ഥലംമാറ്റം ലഭിക്കുകയും ചെയ്തു. പൊതുസ്ഥലംമാറ്റത്തില്‍ 16 വര്‍ഷമായി അന്യജില്ലകളില്‍ ജോലി ചെയ്യുന്ന, ഒരു ദിവസം സ്വന്തം ജില്ലയില്‍ ജോലി ചെയ്യാത്തവര്‍ക്കു പോലും സ്ഥലംമാറ്റം ലഭിച്ചില്ല. സിപിഐ സംഘടന നിശ്ചയിക്കുന്നവര്‍ക്ക് മാത്രമായി സ്ഥലംമാറ്റം ഒതുങ്ങി.
സര്‍വെ വകുപ്പിലെ സ്ഥലംമാറ്റങ്ങള്‍ക്ക് പിന്നില്‍ വ്യാപക അഴിമതിയുണ്ടെന്നാണ് ജീവനക്കാരുടെ പക്ഷം. സര്‍വെ ഫീല്‍ഡ് സ്റ്റാഫ് അസോസിയേഷന്റെ സംസ്ഥാനസമിതി ഓഫീസ് നിര്‍മാണം തിരുവനന്തപുരത്ത് നടക്കുകയാണ്.
ബില്‍ഡിങ് ഫണ്ട് നല്കിയവരെയും നേതാക്കളെ ‘കണ്ടവരെയും’ വേണ്ട രീതിയില്‍ പരിഗണിച്ചുവെന്നാണ് ആക്ഷേപം. സര്‍വെ വകുപ്പില്‍ കമ്പ്യൂട്ടറൈസ്ഡ് സ്റ്റാഫ് മാനേജ്മെന്റ് സംവിധാനം നിലവിലുണ്ട്. മറ്റു വകുപ്പുകളിലെപ്പോലെ ജില്ലാ അടിസ്ഥാനത്തില്‍ സീനിയോറിറ്റി ലിസ്റ്റ് തയാറാക്കി ഓണ്‍ലൈനിലൂടെ സ്ഥലംമാറ്റ പ്രക്രിയകള്‍ സുതാര്യമാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് സമരത്തിനിറങ്ങാന്‍ പ്രതിപക്ഷ സംഘടനയായ സര്‍വെ ഫീല്‍ഡ് സ്റ്റാഫ് ഓര്ഗനൈസേഷന് തീരുമാനിച്ചിട്ടുണ്ട്. സിപിഎം അനുഭാവികളും ഇവരുടെ സമരത്തിന് പിന്തുണ നല്‍കുന്നുണ്ട്.
ജീവനക്കാര്‍ക്ക് സര്‍വെ വകുപ്പ് ഡയറക്ടറുടെ തിട്ടൂരം
സര്‍വെ വകുപ്പിനെതിരെയും സര്‍ക്കാരിനെതിരെയും മിണ്ടരുതെന്ന് സര്‍വെ വകുപ്പ് ഡയറക്ടറുടെ തിട്ടൂരം. വകുപ്പിനെതിരെ നവമാധ്യമങ്ങളില്‍ കൂടി പ്രതികരിക്കുകയും വകുപ്പിനെ വിമര്‍ശിച്ചുള്ള പോസ്റ്റുകള്‍ ഷെയര്‍ചെയ്യുകയും ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ അച്ചടക്കനടപടി എടുക്കുമെന്നാണ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ സര്‍ക്കുലര്‍. വകുപ്പിലെ അന്യായമായ സ്ഥലംമാറ്റത്തിനെതിരെ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണിത്. ഇതിനെതിരെ രംഗത്തെത്തിയ സംഘടനാ ഭാരവാഹിക്ക് ഡയറക്ടര്‍ താക്കീത് നല്‍കിയിരുന്നു.
എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് നിലപാടെടുത്തതോടെയാണ് വിലക്ക്. വകുപ്പിനോട് കൂറില്ലാത്തവരാണ് ഇത് ചെയ്യുന്നതെന്നും വകുപ്പിനെതിരെ സംഘടിത ഗൂഢാലോചന നടക്കുന്നുവെന്നുമാണ് ഡയറക്ടറുടെ കണ്ടെത്തല്‍. വകുപ്പിനെതിരായ മാധ്യമവാര്‍ത്തകള്‍ പോലും ഷെയര്‍ ചെയ്താല്‍ മുന്നറിയിപ്പില്ലാതെ നടപടിയുണ്ടാകും. സര്‍ക്കുലര്‍ കണ്ടിട്ടില്ല എന്നത് അച്ചടക്കനടപടിയില്‍ ഒഴിവാക്കുന്നതിനുള്ള കാരണമായി പരിഗണിക്കില്ലെന്നും സര്‍ക്കുലറിലുണ്ട്. ആവിഷ്ക്കാരസ്വാതന്ത്രത്തിന്റെ കാവലാളുകള്‍ എന്ന് പ്രഖ്യാപിക്കുന്ന ഇടതുഭരണത്തിന്റെ കീഴിലാണ് ഇത്തരം സര്‍ക്കുലറുകള്‍ പുറപ്പെടുവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: