തൊടുപുഴ: കൊലപാതകം നടന്നശേഷം സിദ്ധികള്‍ കിട്ടിയെന്ന് വിശ്വസിച്ച അനീഷ് പോലീസ് പിടികൂടാതിരിക്കാന്‍ വീട്ടില്‍ കോഴിയെ വെട്ടി പൂജ നടത്തി. ഇതിനായി അനീഷിന്റെ അടിമാലിയിലെ വീട്ടില്‍ ലിബീഷും എത്തിയിരുന്നു. തലക്കും കൈയ്ക്കും പരിക്കേറ്റിട്ടും അനീഷ് ചികിത്സ തേടിയിരുന്നില്ല എന്നും പോലീസ് പറഞ്ഞു.
അടിമാലിയില്‍ അടിപിടിക്കേസിലും വനംവകുപ്പിന്റെ ഒരു കേസിലും പ്രതിയാണ് അവിവാഹിതനായ അനീഷ്. പോലീസ് എത്തില്ല എന്ന വിശ്വാസത്തിലായിരുന്നു ഇരുവരും. ലിബീഷ് നാല് മാസം മുമ്പാണ് വിവാഹിതനായത്. നിരന്തരം കൃഷ്ണനുമായി ബന്ധപ്പെട്ടിരുന്ന അനീഷ് കഴിഞ്ഞ ഫെബ്രുവരി 26ന് ശേഷം ഫോണില്‍ വിളിച്ചിരുന്നില്ല. ഇതും കേസില്‍ വഴിത്തിരിവായി. കേസ് പിടികൂടിയ പോലീസ് സേനാംഗങ്ങള്‍ക്ക് ഡിജിപി പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം റേഞ്ച് ഐജി വിജയ് സാക്കറെ, ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാല്‍, തൊടുപുഴ ഡിവൈഎസ്പി, കെ.പി. ജോസ്, ജില്ലാ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി ആന്റണി തോമസ്, തൊടുപുഴ സിഐ എന്‍.ജി. ശ്രീമോന്, എസ്ഐ വി.സി. വിഷണുകുമാര്, കാളിയാര്‍ സിഐ യൂനസ്, കാഞ്ഞാര്‍, കഞ്ഞിക്കുഴി, അടിമാലി സിഐമാര്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. തമിഴ് നാട്ടിലും തിരുവനന്തപുരത്തും അടക്കം സംഘം എത്തിയിരുന്നു.
കൊലപാതകം ഇങ്ങനെ; അര്‍ജുനെ കൊന്നത് രണ്ടാം ദിവസം
തൊടുപുഴ: കമ്പകക്കാനത്ത് കൊലപാതകം നടന്ന ദിവസം രാത്രി 8 മണിയോടെയാണ് അനീഷ് അടിമാലിയില്‍ നിന്ന് സ്വന്തം ബൈക്കില്‍ തൊടുപുഴയില്‍ എത്തുന്നത്. ലിബീഷിനെ വീട്ടില്‍നിന്ന് കൂട്ടി ഇരുവരും മൂലമറ്റത്തെ പുഴയിലേക്ക് മീന്‍ പിടിക്കുന്നതിനായി പോയി. ഇവിടെ ഇരുന്ന് മദ്യപിച്ച ശേഷം രാത്രി 11.30 ഓടെ മുട്ടത്ത് മടങ്ങിയെത്തി. ഇവിടുത്തെ ബാറില്‍ കയറി മദ്യപിക്കാന്‍ ശ്രമിച്ചെങ്കിലും ബാറടച്ചതിനാല് നടന്നില്ല. പിന്നീട് തൊടുപുഴ-വണ്ടമറ്റം-കാളിയാര്‍ വഴി കമ്പകക്കാനത്തിന് പോവുകയായിരുന്നു.
ബന്ധുക്കളും നാട്ടുകാരുമായി കൃഷ്ണന് അടുപ്പമില്ലെന്നും ആരും ഇവിടെ വരാറില്ലെന്നും അനീഷിന് അറിയാമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒറ്റപ്പെട്ട വീട്ടില്‍ ഇരുവരുമെത്തിയത്. ആദ്യമൊന്നും കൊലപാതകത്തിന് കൂട്ടുനില്ക്കാന് തയ്യാറാകാതിരുന്ന ലിബീഷിന് പിന്നീട് കിട്ടുന്ന മന്ത്രതന്ത്രങ്ങളുടെ പണത്തിന്റെ പാതി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് കൂടെ കൂട്ടിയത്. വീട്ടിലെത്തിയ ഉടന്‍ വൈദ്യുതി വിച്ഛേദിച്ചു. ആടുകളെ ജീവന് തുല്യം സ്നേഹിക്കുന്ന ആളാണ് കൃഷ്ണനെന്ന് അനീഷിന് അറിയാമായിരുന്നു. കൃഷ്ണനെ വീടിന് പുറത്തിറക്കുന്നതിനായി പിന്നിലെ കൂട്ടില്‍ കെട്ടിയിരുന്ന ആടുകളെ വടിവെച്ച് അടിക്കുകയായിരുന്നു. ആടുകള്‍ ബഹളം ഉണ്ടാക്കിയതോടെ ഇരുവരും വീടിന്റെ അടുക്കള വാതിലിനോട് ചേര്‍ന്ന് പതുങ്ങി ഇരുന്നു. കൃഷ്ണന് പുറത്ത് ഇറങ്ങിയ ഉടന്‍ കൈയില്‍ കരുതിയിരുന്ന എന്‍ഫീല്‍ഡ് ബൈക്കിന്റെ ഷോക്ക് അബ്സോര്‍ബര്‍ പൈപ്പ് ഉപയോഗിച്ച് അനീഷ് തലയ്ക്കടിച്ചു.
കൃഷ്ണന് വീണതിന് പിന്നാലെ വാതില്ക്കലെത്തിയ സുശീലയെയും ലിബീഷ് പൈപ്പു കൊണ്ട് അടിച്ചെങ്കിലും ഇത് കൈകൊണ്ട് തടഞ്ഞ് ഉള്ളിലേക്ക് ഓടി. ഈ സമയം ബഹളം കേട്ടെത്തിയ ആര്‍ഷ അനീഷിന്റെ തലയ്ക്ക് കൈയിലുണ്ടായിരുന്ന ചെറിയ പൈപ്പ് വച്ച് അടിച്ചു. ബഹളം ഉണ്ടാക്കാന്‍ ആര്‍ഷ ശ്രമിച്ചെങ്കിലും അനീഷ് വായപൊത്തി. പിന്നീട് ലിബീഷിന്റെ സഹായത്തോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ആര്‍ഷയെ അടുക്കളയില്‍ വച്ച് തലക്കടിച്ച് വീഴ്ത്തി.
ബഹളംകേട്ട് ഭിന്നശേഷിക്കാരനായ അര്ജുന് എത്തിയെങ്കിലും അനീഷ് ഇവനെയും ആക്രമിച്ചു. തലയ്ക്കടിയേറ്റെങ്കിലും അര്ജുന് ഉള്ളിലെ മുറിയിലേക്ക് ഓടി മാറി. പിന്നാലെ എത്തി വീണ്ടും തലക്കടിച്ചു. കൊലപാതകം ഉറപ്പിക്കുന്നതിനായി വീട്ടില്‍തന്നെ ഉണ്ടായിരുന്ന കത്തികൊണ്ടു കുത്തുകയും വാക്കത്തിക്ക് വെട്ടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: