കോന്നി: സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ യുവാവ് കൊല്ലപ്പെട്ടു. അരുവാപ്പുലം മരുതിവീട്ടില് സുരേഷ് (42) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുരേഷിന്റെ ചില സുഹൃത്തുക്കള്‍ നിരീക്ഷണത്തിലാണ്. ഞായറാഴ്ച രാത്രിയാണ് സംഭവം. വൈകുന്നേരം വീട്ടില്‍ നിന്നും പുറത്തേക്കുപോയ സുരേഷ് രാത്രി പത്തിനു ശേഷവും തിരികെ എത്താത്തതിനെ തുടര്‍ന്ന് പിതാവ് സോമന്‍പിള്ള അന്വേഷിച്ച് ചെന്നപ്പോഴാണ് അരുവാപ്പുലം പമ്പാ റിവേഴ്സ്പടിക്കു സമീപം ഒരു വീടിന്റെ മുമ്പിലായി സുരേഷിനെ അബോധാവസ്ഥയില്‍ കണ്ടത്.
ശരീരമാസകലം ക്ഷതമേറ്റ നിലയിലായിരുന്നു സുരേഷ്. ഉടന്‍തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കുവൈറ്റില്‍ ജോലിയുള്ള സുരേഷ് രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. അവിവാഹിതനാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറി. കുവൈറ്റില്‍ ജോലിയുള്ള സുഹൃത്തുക്കളുമായി വസ്തു സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നതായി പറയുന്നു.
ഇതേച്ചൊല്ലിയുള്ള സംസാരം സംഘര്‍ഷത്തില്‍ കലാശിക്കുകയും താഴെവീണ സുരേഷിന്റെ തല കല്ലില്‍ ഇടിക്കുകയും ചെയ്തതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായും ഇവര്‍ നിരീക്ഷണത്തിലാണെന്നും പോലീസ് പറഞ്ഞു. മാതാവ്: സരസമ്മ, സഹോദരന്: സുഭാഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: