ന്യൂദല്‍ഹി: പ്രേമനൈരാശ്യത്താല്‍ പ്രകോപിതനായ കാമുകന് കാമുകിയെ വെടിവച്ചു. വെടിയേറ്റത് കാമുകിയുടെ നെഞ്ചിലാണെങ്കിലും വെടിയുണ്ട തുളച്ചു കയറാത്തതിനാല്‍ രക്ഷപ്പെട്ടു. ദല്‍ഹി അശോക് വിഹാറിലാണ് സംഭവം. മുപ്പതുകാരനായ ഹരീഷ് ശര്‍മയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. വിവാഹാഭ്യര്‍ഥന തുടര്‍ച്ചയായി നിരസിച്ചതാണ് ഇയാളെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.
സംഭവം നടക്കുമ്പോള്‍ അമ്മൂമ്മയുടെ വീട്ടിലായിരുന്നു ആക്രമിക്കപ്പെട്ട യുവതി. ഗുരുഗ്രാമിലെ ഒരു സ്വകാര്യ കമ്പനിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ഇവര്‍. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു നാടന്‍ തോക്കും ഇയാളില്‍ നിന്ന് കണ്ടെടുത്തു. യുവതിയെ വധിക്കാനായി പ്രതി ഉത്തര്‍പ്രദേശിലെ മുറാദ്നഗറില്‍ നിന്ന് 45,000 രൂപ നല്കി വാങ്ങിയതാണിത്.
അമ്മൂമ്മയുടെ വീട്ടിലെത്തി യുവതിയോട് സംസാരിക്കണമെന്നാവശ്യപ്പെട്ട പ്രതിയോട് യുവതി മടങ്ങിപ്പോകാന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് വെടിയുതിര്‍ത്തത്. യുവതിയെ ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചു. ഇയാള്‍ക്കെതിരെ ഭാരതി നഗര്‍ പോലീസ് കൊലപാതകശ്രമത്തിന് കേസെടുത്തു.
ഇരുവരും പ്രണയത്തിലായിരുന്നെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. തങ്ങളുടെ വിവാഹ നിശ്ചയം നടന്നുവെന്ന് വാദിച്ചെങ്കിലും തെളിവുകള്‍ ഹാജരാക്കാന്‍ ഇയാള്‍ക്കായില്ല. യുവതിയോടുള്ള ‘പ്രണയഭ്രാന്ത്’ കണ്ട് വീട്ടുകാരും ഇയാളെ കൈയൊഴിഞ്ഞിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: