ഡെറാഡൂണ്‍: ശീതള്‍ രാജ്, പ്രായം ഇരുപത്തിരണ്ട്, ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പര്‍വതമായ കാഞ്ചന്‍ജംഗയുടെ മുകളില്‍ നിന്ന് കഴിഞ്ഞ ദിവസം അവള് ലോകത്തെ നോക്കി ചിരിച്ചു. ഉന്നതങ്ങളില്‍ നിന്നുള്ള ആ ചിരിക്ക് മികച്ച ഒരു നേട്ടത്തിന്റെ തിളക്കമുണ്ടായിരുന്നു. കാഞ്ചന്‍ജംഗ കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി എന്ന നേട്ടത്തിന്റെ തിളക്കം.
ഉത്തരാഖണ്ഡിലെ പിതോരഗഡ് ജില്ലയിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള ശീതളിന് ചെറുപ്പത്തില്‍ത്തന്നെ പര്‍വതങ്ങളുടെ ഉയരം ഹരമായിരുന്നു. താഴ്വാരത്തില്‍ നിന്ന് ഔന്നിത്യം കണ്ട് അത്ഭുതപ്പെടാനല്ല, ആ ഔന്നിത്യത്തിലേക്ക് കയറിച്ചെല്ലാനായിരുന്നു അവള്‍ക്ക് മോഹം. ടാക്സി ഡ്രൈവറാണ് അച്ഛന്. വീട്ടിലേക്കു വിറകുശേഖരിക്കാന്‍ അമ്മ കുന്നിന് മുകളിലേക്കു പോകുമ്പോള്‍ കുഞ്ഞു ശീതളും കൂടെപ്പോകുമായിരുന്നു. കുന്നിന് മുകളില്‍ നിന്നുള്ള കാഴ്ചകള്‍ തന്നെ ആവേശഭരിതയാക്കിയിട്ടുണ്ടെന്ന് ശീതള്‍ പറയുന്നു.
പര്‍വതാരോഹണത്തിനുള്ള ആദ്യ അവസരം വന്നത് 2014ല്‍ ആയിരുന്നു. കോളേജിലെ എന്‍സിസി സംഘത്തിനൊപ്പമായിരുന്നു അത്. എന്നാല്‍ വീട്ടില്‍ നിന്ന് അനുവാദം കിട്ടിയില്ല. ഒരു വിധത്തില്‍ അവരെ സമ്മതിപ്പിച്ചാണ് അന്നു യാത്ര പോയത്. ഏറെ ദിവസത്തെ ശ്രമത്തിലാണ് പര്‍വതാരോഹണത്തിലുള്ള തന്റെ അഭിനിവേശം അച്ഛനമ്മമാരെ പറഞ്ഞു മനസിലാക്കാന്‍ ശീതളിനായത്. ഡാര്‍ജിലിങ്ങിലെ ഹിമാലയ പര്‍വതാരോഹണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 2015ല്‍ ശീതള്‍ പരിശീലനം പൂര്‍ത്തിയാക്കി. നൂറ്റമ്പതു പെണ്‍കുട്ടികളാണ് പരിശീലനം കഴിഞ്ഞിറങ്ങിയത്.
എവറസ്റ്റ് യാത്രയ്ക്കു മുമ്പുള്ള പരിശീലനത്തിന്റെ ഭാഗമായാണ് ത്രിശൂല്‍ പര്‍വതം കീഴടക്കാനുള്ള ശ്രമം നടത്തിയത്. 150 പേരില്‍ ശീതള്‍ അടക്കം പതിനഞ്ചു പേര് മാത്രമാണ് അതില്‍ വിജയിച്ചത്. എന്നിട്ടും എവറസ്റ്റ് കീഴടക്കാനുള്ള സംഘത്തിലേക്ക് ശീതളിനെ തെരഞ്ഞെടുത്തില്ല. കടുത്ത നിരാശയെ അതിജീവിച്ച ശീതള്‍ ഇന്ത്യന്‍ പര്‍വതാരോഹക ഫൗണ്ടേഷനില്‍ അംഗത്വത്തിന് അപേക്ഷിച്ചു. ഇവിടെ ശീതളിന്റെ പ്രകടനത്തില്‍ മതിപ്പു തോന്നിയ ഫൗണ്ടേഷന് പ്രസിഡന്റ് റിട്ട. കേണല്‍ എച്ച്.എസ്. ചൗഹാന് കാഞ്ചന്‍ജംഗ ആരോഹണ ദൗത്യത്തില്‍ അവളേയും ഉള്‍പ്പെടുത്തി. ഒഎന്‍ജിസിയുടെ നേതൃത്വത്തിലുള്ള ഈ ദൗത്യം ആരംഭിച്ചത് കഴിഞ്ഞ ഏപ്രിലില്‍. മൂന്നു ക്യാമ്പുകള്‍ പിന്നിട്ടെങ്കിലും മോശം കാലാവസ്ഥയെത്തുടര്‍ന്ന് പിന്‍വാങ്ങി.
എന്നാല്‍ പിന്നീടുള്ള ശ്രമത്തില്‍ കാഞ്ചന്‍ജംഗയുടെ മുകളില്‍ ശീതല്‍ ഇന്ത്യയുടെ ദേശീയ പതാക പാറിച്ചു. 2019ല്‍ എവറസ്റ്റ് കീഴടക്കാനുള്ള ദൗത്യത്തിനു തുടക്കമിടാനാണ് ശീതളിന് ആഗ്രഹം. എന്നാല്‍ തയാറെടുപ്പുകള്‍ക്കും യാത്രയ്ക്കുമായി 20-25 ലക്ഷം രൂപ ചെലവു വരും. അതു കൊണ്ടു തന്നെ സ്പോണ്‍സര്‍മാരെ തേടുകയാണ് ശീതള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: