കോട്ടയം: സഹിഷ്ണുതയുളള സമൂഹത്തിന്റെ ഭാഗമായതു കൊണ്ട് ഹിന്ദു സമൂഹത്തിനെതിരെ എന്തും പറയാമെന്ന് ധരിക്കരുതെന്ന് എന്‍എസ്എസ് മുഖപത്രമായ സര്‍വീസ്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വിവാദമായ മീശ നോവല്‍ പ്രസിദ്ധീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് അതിനെതിരെ നിശിത വിമര്‍ശനവുമായി എന്‍എസ്എസ് രംഗത്ത് വന്നത്. ആവിഷ്ക്കാര സ്വാതന്ത്യത്തിന്റെ പേരില്‍ ഏതെങ്കിലും വിഭാഗത്തെ അധിക്ഷേപിക്കുന്നത് ആശാസ്യമല്ല. ആവിഷ്ക്കാര സ്വാതന്ത്യം ആസ്വാദകസമൂഹം അനുവദിച്ചു നല്‍കിയിരിക്കുന്നത് സമൂഹത്തെ കരുതലോടെയും ഉത്തരവാദിത്വ ബോധത്തോടെയും ഉള്‍ക്കൊള്ളുമെന്ന വിശ്വാസത്തിലാണെന്ന് സര്‍വീസ് ഓര്‍മപ്പെടുത്തുന്നു,
സാഹിത്യകാരനായാലും കലാകാരനായാലും സര്‍ഗവൈഭവം പ്രകടിപ്പിക്കുമ്പോള്‍ ചില സാമൂഹമര്യാദകള് പാലിക്കണം. ആസ്വാദകസമൂഹമാണ് സൃഷ്ടികളെ പ്രസക്തി നല്കി നിലനിര്‍ത്തുന്നത്. നോവലില്‍ ഒരു കഥാപാത്രത്തിന്റെ ചിന്താഗതി എന്ന രീതിയിലായാല്‍ പോലും അത്തരം പ്രസ്താവങ്ങള്‍ ഹിന്ദുമതവിശ്വാസത്തിനെ മുറിവേല്‍പ്പിച്ചു. അധികാരസ്ഥാനങ്ങളിലിരിക്കുന്നവരും രാഷ്ടീയ നേതാക്കളും ചില എഴുത്തുകാരും വിവാദനോവലിനെ പിന്തുണച്ചത് തങ്ങള്‍ പുരോഗമനവാദികളാണെന്ന് ജനമധ്യത്തില്‍ തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
അതേ സമയം ഇത്തരം സാഹചര്യങ്ങളെ ചിലര്‍ രാഷ്ടീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കാന്‍ ശ്രമിക്കുന്നതു ന്യായീകരിക്കാന്‍ കഴിയില്ല. അതു പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും സര്‍വീസ് ചൂണ്ടിക്കാട്ടുന്നു. മറ്റേതെങ്കിലും മതവിഭാഗത്തിലെ സ്ത്രീകളെ ഇത്തരത്തില്‍ അവഹേളിക്കുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി എന്ന കാര്യം ഓര്‍മിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: