ചെന്നൈ: റിട്ടയര്‍മെന്റ് ജീവിതം കര്‍ഷകനായി ആസ്വദിക്കുന്ന മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജ് എ. സെല്‍വത്തിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ടി-ഷര്‍ട്ടും ഷോര്‍ട്സും ധരിച്ച് തലയില്‍ തോര്‍ത്തും കെട്ടി ട്രാക്ടര്‍ ഓടിച്ച് നിലം ഉഴുന്ന ദൃശ്യങ്ങളാണ് വന്‍ തോതില്‍ പ്രചരിക്കുന്നത്.
പതിമൂന്നു വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം 62കാരനായ സെല്‍വം തന്റെ നാടായ ശിവഗംഗയിലെ തിരുപട്ടൂര്‍ താലൂക്കിലെ പുലാന്കുറിച്ചിയിലേയ്ക്ക് മാറുകയായിരുന്നു. വീഡിയോ കണ്ട ശേഷം വാട്സ്ആപ്പില്‍ വന്ന സന്ദേശങ്ങള്‍ക്ക് അദ്ദേഹം ചിരിച്ചു കൊണ്ടാണ് മറുപടി നല്‍കിയത്. കുറെ നാളായി ചെയ്യണമെന്ന് കരുതിയ കാര്യങ്ങളാണ് ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ യഥാര്‍ത്ഥ തൊഴില്‍ കൃഷിയാണെന്നും ന്യായാധിപന്റെ കസേരയില്‍ നിന്നുള്ള മാറ്റം വലിയ മാറ്റമായി തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷക കുടുംബത്തില്‍ നിന്ന് വന്ന താന്‍ അറിഞ്ഞോ അറിയാതെയോ നന്നായി പഠിച്ചു. നിയമം പഠിച്ച് ജഡ്ജിയായി. 2018 ഏപ്രിലില്‍ റിട്ടയറായി.
രാവിലെ ആറ് മണിയോടെ തുടങ്ങുന്ന സെല്‍വത്തിന്റെ ഒരു ദിവസം അവസാനിക്കുന്നത് വൈകിട്ട് ആറിനാണ്. സ്വന്തം നിലം സ്വയം ഉഴുത് മറിക്കുന്ന അദ്ദേഹത്തിന് കൃഷി സംബന്ധമായ ഒട്ടുമിക്ക കാര്യങ്ങളിലും വ്യക്തമായ അറിവുണ്ട്. നെല്ലാണ് പ്രധാന ഇനം. കൂടാതെ പച്ചക്കറികളും നിലക്കടലയും കൃഷി ചെയ്യുന്നുണ്ട്. മറ്റൊരാളെ ശമ്പളത്തിന് ജോലിക്ക് വയ്ക്കുന്നതിനേക്കാള്‍ സ്വന്തമായി ചെയ്യുന്നതിലാണ് താന്‍ തൃപ്തി കണ്ടെത്തുന്നതെന്നും സെല്‍വം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: