വലന്‍സിയ: ഇന്ത്യന്‍ ഫുട്ബോളിന് ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരു അവിസ്മരണീയ വിജയം. ഭാവി വാഗ്ദാനങ്ങളായ അണ്ടര്‍-20 ടീം ആറുതവണ ലോകചാമ്പ്യന്മാരും ഫുട്ബോളിലെ പരമ്പരാഗത ശക്തികളുമായ അര്‍ജന്റീനയെ അട്ടിമറിച്ചു. കോടിഫ് കപ്പ് ടൂര്‍ണമെന്റില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ വിജയം സ്വന്തമാക്കിയത്. വമ്പന്‍ വളര്‍ച്ച ലക്ഷ്യമിടുന്ന ഇന്ത്യന്‍ ഫുട്ബോളിന് ഉത്തേജകമാകും ഈ വിജയം.
അര്‍ജന്റീനയുടെ മുന്‍ ലോകകപ്പ് താരം ലയണല്‍ സ്കലോണിയും മുന്‍ മധ്യനിരക്കാരന് പാബ്ളോ അയ്മറും പരീശിലിപ്പിക്കുന്ന അര്‍ജന്റീനയുടെ അണ്ടര്‍-19 ടീമിനെതിരെ ഇന്ത്യന്‍ കുട്ടികള്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. അമ്പത്തിനാലാം മിനിറ്റിനു മുതല്‍ പത്തുപേരുമായാണ് ഇന്ത്യ പൊരുതിയത്.
കളിയുടെ നാലാം മിനിറ്റില്‍ തന്നെ കരുത്തരായ അര്‍ജന്റീനയെ ഞെട്ടിച്ച് ഇന്ത്യ ഗോള്‍ നേടി. ടാംഗ്രിയാണ് ഇന്ത്യക്ക് സ്വപ്ന തുല്യമായ തുടക്കം സമ്മാനിച്ചത്. നിന്തോയ്ഗാന്ബാ ഗോള്‍ മുഖത്തേക്ക് ഉയര്‍ത്തിവിട്ട കോര്‍ണര്‍ കിക്കില്‍ തലവെച്ച് ടാംഗ്രി അര്‍ജന്റീനയുടെ വലകുലുക്കി. ഗോളടിച്ചതിന്റെ ആവേശത്തില്‍ പോരാട്ടം മുറുക്കിയ ഇന്ത്യ നിരന്തരം അര്‍ജന്റീനിയന്‍ ഗോള്‍ മുഖത്ത് ഭീഷണിയുയര്‍ത്തി. സുരേഷ് സിങ്ങും ബോറിസ് സിങ്ങും രണ്ട് തവണ മുന്‍ നിരക്കാരനായ അങ്കിത് ജാദവിന് പന്ത് നല്‍കിയെങ്കിലും രണ്ട് തവണയും അങ്കിത് ഓഫ് സൈഡായി. ഇടവേളയ്ക്ക് ഇന്ത്യ 1-0 ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇന്ത്യക്ക് ലീഡ് ഉയര്‍ത്താന്‍ അവസരം ലഭിച്ചു. ക്യാപ്റ്റന്‍ അമര്‍ജിത് സിങ് കിയാം നീട്ടിക്കൊടുത്ത പന്തുമായി കുതിച്ച അലിയുടെ ഷോട്ട് പക്ഷെ അര്‍ജന്റീനിയന്‍ ഗോളി കൈപ്പിടിയിലൊതുക്കി.
അമ്പത്തിനാലാം മിനിറ്റില്‍ ഇന്ത്യന്‍ മുന്നേറ്റനിരക്കാരന് ജാദവ് ചുവപ്പ്കാര്‍ഡ് കണ്ട് പുറത്തായി. അര്‍ജന്റീനിയര്‍ താരത്തിനെ ഫൗള്‍ ചെയ്തതിനാണ് ജാദവിനെ പുറത്താക്കിയത്. പിന്നീട് പത്തുപേരുമായാണ് ഇന്ത്യ പൊരുതിയത്. അവസരം മുതലാക്കിയ അര്‍ജന്റീന ആഞ്ഞടിച്ചെങ്കിലും ഇന്ത്യന്‍ ഗോളി ഗില്‍ അവര്‍ക്ക് തടസ്സമായി. 56, 61 മിനിറ്റുകളിലാണ് ഗോളെന്നുറപ്പിച്ച ഷോട്ടുകള്‍ ഗില്‍ രക്ഷപ്പെടുത്തിയത്.
പ്രത്യാക്രമണം നടത്തിയ ഇന്ത്യ 68-ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി. അന്‍വര്‍ അലി എടുത്ത ഫ്രീകിക്കാണ് അര്‍ജന്റീനിയന്‍ ഗോളിയെ മറികടന്ന് വലയില്‍ കയറിയത്. നാലു മിനിറ്റുകള്‍ക്കു ശേഷം അര്‍ജന്റീന ഒരു ഗോള്‍ മടക്കി. പിന്നീട് ശക്തമായി ചെറുത്തുനിന്ന ഇന്ത്യ ഗോള്‍ വഴങ്ങാതെ സ്പാനിഷ് മണ്ണില്‍ ചരിത്ര വിജയം കുറിച്ചു.
ഈ വിജയം ലോക ഫുട്ബോളില്‍ ഇന്ത്യക്ക് ഏറെ അഭിമാനം നേടിക്കൊടുക്കും. ലോകത്തിലെ മികച്ച ടീമുകളുമായി മാറ്റുരയ്ക്കുന്നതിനും ഈ വിജയം സഹായകമാകുമെന്ന് ഇന്ത്യന്‍ കോച്ച് പിന്റോ പറഞ്ഞു.
അവിശ്വസനീയമാണ് ഈ വിജയം. ഇന്ത്യയെക്കുറിച്ച് അഭിമാനം തോന്നുന്നു. കുട്ടികള്‍ മികച്ച കളിയാണ് പുറത്തെടുത്തതതെന്നും പിന്റോ കൂട്ടിചേര്‍ത്തു. നേരത്തെ നടന്ന മത്സരങ്ങളില്‍ ഇന്ത്യ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുര്സിയയോടും ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് മൗറിറ്റാനിയയോടും തോറ്റിരുന്നു. മറ്റൊരു മത്സരത്തില്‍ വെനസ്വലയുമായി ഗോള്‍ രഹിത സമനില പിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: