കൊച്ചി: ഇരുപത്തൊന്നാമത് ജന്മാഷ്ടമി പുരസ്കാരം ഡോ. സുവര്‍ണ നാലപ്പാടിന്. ശ്രീകൃഷ്ണന്റെ ജീവിതത്തെയും ദര്‍ശനങ്ങളെയും വ്യത്യസ്ത മാധ്യമങ്ങളിലൂടെ ജനമനസ്സുകളിലെത്തിക്കുന്ന എഴുത്തുകാര്‍ക്കോ കലാകാരന്മാര്ക്കോ ബാലഗോകുലത്തിന്റെ അനുബന്ധ പ്രസ്ഥാനമായ ബാലസംസ്കാര കേന്ദ്രമാണ് പുരസ്കാരം സമര്‍പ്പിക്കുന്നത്. 1997ല്‍ കവയത്രി സുഗതകുമാരിക്കാണ് പ്രഥമ പുരസ്കാരം നല്‍കിയത്. തുടര്‍ന്ന് യൂസഫലി കേച്ചേരി, വിഷ്ണു നാരായണന് നമ്പൂതിരി തുടങ്ങിയ കലാസാഹിത്യ മേഖലയിലെ പ്രമുഖര്‍ക്ക് പുരസ്കാരം സമര്‍പ്പിച്ചു.
സി. രാധാകൃഷ്ണന്, സി.എന്‍. പുരുഷോത്തമന്, സുബ്രഹ്മണ്യശര്‍മ എന്നിവരടങ്ങുന്ന സമിതിയാണ് ഡോ. സുവര്‍ണ നാലപ്പാടിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. ഭഗവദ് ഗീതയുള്‍പ്പെടെയുള്ള തത്ത്വശാസ്ത്ര ഗ്രന്ഥങ്ങളെക്കുറിച്ചുള്ള പഠനങ്ങളെയും നാരായണീയത്തിന്റെ പദാനുപദ തര്ജമയെയും പരിഗണിച്ചാണ് ഡോ. സുവര്‍ണ നാലപ്പാടിനെ പുരസ്കാരത്തിനു തെരഞ്ഞെടുത്തത്. അന്‍പത്തൊന്നായിരം രൂപയും ആര്‍ട്ടിസ്റ്റ് കെ.കെ. വാര്യര്‍ തയാറാക്കിയ ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ആഗസ്റ്റ് 28ന് വൈകിട്ട് അഞ്ചിന് ഗുരുവായൂരില്‍ സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: