”കൊണ്ടുനടന്നതും നീയെ ചാപ്പാ, കൊണ്ടുപോയ് കൊന്നതും നീയെ ചാപ്പാ” എന്നു പറഞ്ഞതു പോലെയാണു കേരളത്തിലെ കാര്യങ്ങള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് പഞ്ചാബിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ വെടിയുണ്ടകള്‍ തീര്‍ത്ത മുറിപ്പാടിലൂടെ ഒഴുകിയിറങ്ങിയ ചോരത്തുള്ളികള്‍ ഇന്നും കട്ടപിടിക്കാതെ ചിലരുടെയെങ്കിലും ഹൃദയത്തെ വേദനിപ്പിക്കുന്നുണ്ടാവും. ഒരു പക്ഷെ ഗാന്ധിജിയുടെ മൗനാനുവാദത്തോടെയും രാഷ്ട്രീയ സമ്മര്‍ദ്ദ തന്ത്രമോ കൊണ്ട് സ്വന്തം അധികാര മോഹത്തിന്റെ സാക്ഷാത്കാരത്തിനായി മാതൃഭൂമിയുടെ മാറിടത്തില്‍ കത്തിവെച്ച നെഹ്റുവിന്റെ ഭരണത്തിന് ശേഷം പിന്‍ഗാമിയായി എത്തിയ ഇന്ദിരാഗാന്ധി ഇന്ത്യന്‍ ജനതയ്ക്ക് നല്കിയ മറക്കാനാവാത്ത വലിയ സംഭാവനകളാണ് അടിയന്തരാവസ്ഥയും ബ്ലൂസ്റ്റാര്‍ ഓപ്പറേഷനും. രണ്ടും സ്വന്തം കസേരയുടെ അടിത്തട്ട് ഉറപ്പിക്കാനായിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
സ്വന്തം നിലനില്‍പ്പിനായി ഭിന്ദ്രന്‍വാല എന്ന മത ഭീകരനെ വളര്‍ത്തി വലുതാക്കി. അവസാനം ഭസ്മാസുരന് വരം കൊടുത്തപോലെയായി കാര്യങ്ങള്‍. വളര്‍ത്തിയ കൈകളില്‍ തിരിച്ചു കൊത്താന്‍ തുടങ്ങിയപ്പോള്‍ ശത്രുരാജ്യത്തോട് ഏറ്റുമുട്ടുന്നരീതിയില്‍ സ്വന്തം രാജ്യത്തിനകത്ത് സകല യുദ്ധസന്നാഹങ്ങളും ഒരുക്കി ഭീകരയുദ്ധം നടത്തിയാണ് ആ മതഭീകരനെ ഇല്ലാതാക്കിയത്. അതിന് ആളായിട്ടും, അര്‍ത്ഥമായിട്ടും നമ്മള് നല്കിയ വില എത്രയായിരുന്നു എന്ന് ഓര്‍ക്കണം. മുള്ളുകൊണ്ട് എടുക്കാമായിരുന്നത് ഉണ്ടാക്കിയ മുറിവ് തലമുറകള്‍ കഴിഞ്ഞാലും ഉണങ്ങാത്താതായി.
കേരളത്തില്‍ ഇത് ആവര്‍ത്തിക്കുകയാണിന്ന്. സിപിഎം വളര്‍ത്തി വലുതാക്കിയ ഭീകരപ്രസ്ഥാനത്തിന്റെ ആദ്യ വിളവെടുപ്പ് ആയിരുന്നില്ല മഹാരാജാസ് കോളേജില്‍ നടന്നത്. ഇതേ ക്യാമ്പസില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തപ്പോള്‍ അത് വാര്‍ക്കപ്പണിക്കുള്ളതാണെന്ന് മുഖ്യമന്ത്രിയുടെ മറുമൊഴി നാം കേട്ടതാണ്. പരസ്യമായ ഈ രഹസ്യം അറിയാത്തത് സിപിഎം മാത്രമാണ്. ഗുണ്ടാപ്രവര്‍ത്തനവും മയക്കുമരുന്ന് കടത്തലും തുടങ്ങി രാജ്യദ്രോഹകുറ്റങ്ങളുടെ നീണ്ട പട്ടികതന്നെ എസ്ഡിപിഐ എന്ന സംഘടനയുമായി നമുക്ക് ചേര്‍ത്ത് വായിക്കാം.
13 വര്‍ഷം മുമ്പ,് കൃത്യമായി പറഞ്ഞാല്‍ 2005 മാര്‍ച്ച് 14ന് കണ്ണൂര്‍ ജില്ലയിലെ പുന്നാട് നടന്ന റെയ്ഡില്‍ വാളുകളും അത്യുഗ്രശേഷിയുള്ള ബോംബുകളുമടക്കം നിരവധി മാരകായുധങ്ങള്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ വ്യാപകമായ റെയ്ഡില്‍ വീണ്ടും ബോംബുകളും തോക്കുകളും ജലാസ്റ്റിക്കുകളും കണ്ടെടുത്തു. 7 മാസം കഴിഞ്ഞ് നവംബറില്‍ നടന്ന ഒരു റെയ്ഡില്‍ പടിക്കചാലിലെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ നിന്നും 15 ഓളം വാളുകള്‍ കണ്ടെടുത്തു. മെയ് 5 ന് മട്ടന്നൂരിലെ ഹയര്‍സെക്കണ്ടറി സ്കൂളിലെ കിണറ്റില്‍ നിന്നു തോക്ക് കണ്ടെടുത്തതിന്റെ ദുരൂഹത ഇനിയും കണ്ടെത്താനായില്ല.
2005 മാര്‍ച്ച് 10ന് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകനായ അശ്വനി കുമാറിനെ ബസ്സിനുള്ളില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയതിന്റെ ഭാഗമായി നടന്ന റെയ്ഡിലാണ് അന്വേഷണ ഉദ്യോഗസ്ഥന്മാരെ പോലും അമ്പരിപ്പിക്കുന്ന പ്രഹരശേഷിയുള്ള ആയുധ ശേഖരങ്ങള്‍ കണ്ടെടുത്തത്. ഇതെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ട് വര്‍ഷങ്ങളായിട്ടും തുടര്‍ അന്വേഷണവും നടപടികളും എങ്ങും എത്താതെ നില്ക്കുന്നു. മാറി മാറി വന്ന ഗവണ്മെന്റുകള് തീവ്രവാദത്തിനു നല്കിപ്പോന്ന മൗനാനുവാദത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. ക്രിയാത്മകമായി നടപടി സ്വീകരിക്കാതെ സംരക്ഷിച്ചു നിര്‍ത്താന്‍ ഇവര്‍ക്കു തലതൊട്ടപ്പന്മാര് ഉണ്ട് എന്നതാണ് വ്യക്തമാകുന്നത്.
2011 ല്‍ അന്താരാഷ്ട്രവിപണിയില്‍ ഒരു കോടിയോളം രൂപ വിലവരുന്ന ഒരു കിലോ ബ്രൗണ്‍ ഷുഗറുമായി മണ്ണാര്‍കാട് പള്ളിക്കുറുപ്പ്, കയ്യാലയ്ക്കല്‍ ഷെറീഫ് (38), സഹോദരന് സുബൈര്‍ (28), പൊന്നാനി സ്വദേശി മുജീബ് (32) എന്നിവരെ കസ്റ്റഡിയില്‍ എടുക്കുകയും ഇതിന്റെ പിന്നിലെ മുഖ്യ സൂത്രധാരന്‍ മണ്ണാര്‍കാട് സ്വദേശി ഹാരീസിനെ പിടിക്കെട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിക്കുകയും ചെയ്തപ്പോള്‍ അത് ഒരു തുടക്കമായിരുന്നില്ല. മുഖ്യപ്രതി ഹാരീസ് 2010 ലെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മണ്ണാര്‍കാട്, കാഞ്ഞിരപ്പുഴ, 18-ാം വാര്‍ഡില്‍ പാര്‍ട്ടി ചിഹ്നത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായിരുന്നു. സുബൈര്‍ മണ്ണാര്‍കാട് ഏരിയാ കണ്‍വീനറുമായിരുന്നു. മറ്റെല്ലാവരും തന്നെ എസ്ഡിപിഐയുടെ സജീവ പ്രവര്‍ത്തകര്‍ ആയിരുന്നു എന്ന് പോലീസ് സാക്ഷ്യപ്പെടുത്തുന്നു.
വര്‍ഗ്ഗീയ അന്ധതയുടെ കൊലക്കളമായി ഉത്തരകേരളത്തെ മാറ്റിയെടുക്കാന്‍ മതതീവ്രവാദികളുടെ ശ്രമം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വര്‍ഗ്ഗീയ ചേരിതിരിവില്‍ കത്തിക്കാളിയ മാറാട്, ബേപ്പൂര്‍, തീരൂര്, താനൂര്‍ തുടങ്ങിയ സ്ഫോടനാത്മകമായ മേഖലയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിന് 20 വര്‍ഷത്തിന് മേല്‍ പഴക്കമുണ്ട്. ഈ മേഖലകളില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുടെ തീക്കനല്‍ കെടാതെ ഊതി കത്തിച്ചു കൊണ്ടിരിക്കുവാന് ഇവര്‍ നിതാന്ത ജാഗ്രത പുലര്‍ത്താറുണ്ട്.
ഇന്ത്യയിലെ ഏറ്റവും കൂടിയ സാക്ഷരത നിരക്കുണ്ടെന്ന് അഭിമാനിക്കുന്ന കേരളത്തിന്റെ മണ്ണില്‍ നിന്നാണല്ലോ ഏറ്റവും കൂടുതല്‍ ചെറുപ്പക്കാര്‍ ഐഎസില്‍ ചേരാന്‍ പോയത്. ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും കേരളത്തില്‍ നടക്കുന്ന ജിഹാദി റിക്രൂട്ട്മെന്റിനെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടും ഫീച്ചറും ലേഖനങ്ങളും അര്‍ഹിക്കുന്ന ഗൗരവത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.
ഒരു ദേശീയ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ അഖിലേന്ത്യ പ്രസിഡന്റ് എ.എസ്. സൈനബ ‘കേരളത്തെ ഇസ്ലാമിക സ്റ്റേറ്റ് ആക്കുക’ ആണ് പ്രധാന ലക്ഷ്യമെന്ന് പ്രഖ്യാപിച്ചതും ഇതിനായി മഞ്ചേരി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുന്ന സത്യസരണിയെ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള വെളിപ്പെടുത്തലുകളും നാം വായിച്ചറിഞ്ഞതാണ്. അമേരിക്കന്‍ രഹസ്യ ഏജന്‍സിയായി സിഐഎ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലും ഇവിടെ അറസ്റ്റ് നടന്നു. എന്നിട്ടും ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്ത സര്‍ക്കാര്‍ ഇവിടെ സംഘപരിവാര്‍ സംഘടനയെ ചട്ടം പഠിപ്പിക്കുന്ന തിരക്കിലായിരുന്നു.
കശ്മീരില്‍ ഒരു പെണ്‍കുട്ടിക്ക് നേരെ നടന്ന ക്രൂരകൃത്യത്തിന്റെ പേരില്‍ കേരളത്തില്‍ നാഥനില്ലാതെ അരങ്ങേറിയ ഹര്‍ത്താലും അതിന്റെ മറവില്‍ ഒരു വിഭാഗത്തിന്റെ കടകളും വ്യാപാരസ്ഥാപനങ്ങളും അടിച്ചു തകര്‍ത്തതും കൊള്ളയടിച്ചതും സംസ്ഥാന ഇന്റലിജന്‍സും പോലീസും അതൊക്കെ നിഷ്ക്രിയരായി നോക്കി നിന്നതും നാം കണ്ടതാണ്. ചുവപ്പണിഞ്ഞ ജിഹാദികളുടെ പ്രവര്‍ത്തനം കര്‍ശനമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളത്തില്‍ അവശേഷിക്കുന്ന സൗഹാര്‍ദ്ദ സങ്കല്‍പ്പങ്ങള്‍ നാമാവിശേഷമാവുകയും വളരുന്ന ഭീകരതയ്ക്ക് അത് തണലാകുകയും ചെയ്യുമെന്ന് പറയാതെ വയ്യ.
രവീന്ദ്രവര്‍മ്മ അംബാനിലയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: