ശബരിമല കേരളത്തിന്റെ മാത്രമല്ല മുഴുവന്‍ ഹിന്ദുമത വിശ്വാസികളുടെയും തീര്‍ത്ഥാടന കേന്ദ്രമായി മാറികഴിഞ്ഞു. ആഗോള ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു കഴിഞ്ഞു. അതില്‍ അസ്വസ്ഥതയുള്ളവര്‍ പലരുണ്ട്. ഓരോ വര്‍ഷവും ശബരിമല തീര്‍ത്ഥാടനം തുടങ്ങുന്നതിന് മുമ്പ് അതിന്റെ ശോഭ കുറയ്ക്കാനായി പല വ്യക്തികളും, സംഘടനകളും, രാഷ്ട്രീയക്കാരും ശ്രമിക്കുന്നത് അതിന്റെ ഭാഗമാണ്. ഈ അസ്വസ്ഥത ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. 1950ല്‍ ശബരിമല ക്ഷേത്രവും അയ്യപ്പന്റെ വിഗ്രഹവും ഒരു ന്യൂനപക്ഷ വിഭാഗം തീവെച്ചും, തല്ലിതകര്‍ത്തും നശിപ്പിച്ചതിനെപ്പറ്റി അന്നത്തെ ഡിഐജി കെ. കേശവമേനോന് 1957 ഡിസംബര്‍ 13ന് കേരളാ നിയമസഭയുടെ മുന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്, കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പുറത്തുവിടാതെ നശിപ്പിച്ചു. പിന്നീട് മാറിമാറി അധികാരത്തില്‍ വരുന്ന കോണ്‍ഗ്രസ്സും, കമ്മ്യൂണിസ്റ്റുകളും ഹിന്ദുക്കളോട് കാണിച്ച കൊടുംവഞ്ചന ഇന്നും തുടരുന്നു.
ശബരിമല നാള്‍ക്ക് നാള് പ്രശസ്തി ആര്‍ജ്ജിക്കുന്നതില്‍ ചിലര്‍ക്കുള്ള അസഹിഷ്ണുത പ്രകടമായി കാണാം. അതില്‍ ഒന്നാണ് 1983 ലെ നിലയ്ക്കല്‍ സംഭവവും അതുമായി ബന്ധപ്പെട്ട ഹിന്ദുസംഘടനകള്‍ നടത്തിയ പ്രക്ഷോഭവും തുടര്‍ന്നുണ്ടായ ഹിന്ദു സമൂഹത്തിന്റെ വിജയവും. ഇപ്പോള്‍ സ്ത്രീകളുടെ ശബരിമല പ്രവേശനമാണു വിവാദമാക്കാന്‍ ശ്രമിക്കുന്നത്. ശബരിമല മറ്റേതൊരു ആരാധനാലയത്തേക്കാളും ജാതി, മത, വര്‍ഗ വര്‍ണ വ്യത്യാസമില്ലാതെ ഏവര്‍ക്കും ആരാധന നടത്താന്‍ പറ്റുന്ന ഒരു തീര്‍ത്ഥാടനകേന്ദ്രമാണ്. പൊടുന്നനെ വാര്‍ത്തകളില്‍ പ്രാധാന്യം നിറച്ച് ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് വിലക്ക് എന്ന തരത്തില്‍ ചാനലുകള്‍ തിമിര്‍ത്ത് ആടുന്നു.
നിലവില്‍ ശബരിമലയില്‍ 10 വയസ്സിന് താഴെ 50 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് ദര്‍ശനം നടത്താന്‍ ഒരു തടസ്സവുമില്ല. എന്നാല്‍ ഈ പ്രായ വ്യത്യാസത്തിന് മാറ്റം സംഭവിക്കുമ്പോള്‍ അതായത് യുവതികള്‍ക്ക് (10 മുതല്‍ 50 വയസ്സ് വരെ) നിയന്ത്രണം ഉണ്ട്. ഈ നിയന്ത്രണം നിലനില്‍ക്കുന്നതിനെയാണ് ചിലര്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്. അതായത് ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ല എന്ന തരത്തില്‍ ആശയം പ്രചരിപ്പിച്ചുകൊണ്ട് വാര്‍ത്തകളില്‍ ഇടം സൃഷ്ടിക്കുന്നു. ഇന്ന് ഈ വിഷയം ഭാരതത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ മുന്നിലാണ്. അത് അവിടെ നില്ക്കട്ടെ നമുക്ക് യാഥാര്‍ത്ഥ്യങ്ങളിലേക്ക് തിരിഞ്ഞു നോക്കാം.
യങ്ങ് ലായേഴ്സ് അസോസിയേഷന് പോലുള്ള സംഘടനകളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തുതന്നെ ആയാലും ശബരിമലയ്ക്ക് ചില ആചാര അനുഷ്ഠാനങ്ങള്‍ ഉണ്ട്. അത്തരം ആചാരങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന തലത്തില്‍ അതുമല്ലെങ്കില്‍ ഹിന്ദുമത വിശ്വാസങ്ങള്‍ക്ക് പുല്ലുവില നല്കുന്ന തരത്തില്‍ ആരാണോ ഇതിന് മറുപടി പറയേണ്ടവര്‍ അവരുടെ അഭിപ്രായങ്ങള്‍ വിശ്വാസത്തില്‍ എടുക്കാന്‍ തയ്യാറാകുന്നില്ല എന്നതാണ് പരമാര്‍ത്ഥം. ഇതിന് മുമ്പും ഇത്തരം വിഷയങ്ങള്‍ നാം കേട്ടിട്ടുണ്ട്. ആദ്യമായി ശബരിമല വിഷയത്തില്‍ കോടതിയുടെ മുന്നില്‍ 1990 കളില്‍ പൊതുതാല്‍പ്പര്യഹര്‍ജി സമര്‍പ്പിച്ചത്. അന്ന് ആചാരം ലംഘിച്ച് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചു എന്ന് പറഞ്ഞായിരുന്നു. എന്നാല്‍ ഇന്ന് പൊതുതാല്പര്യ ഹര്‍ജി സുപ്രീംകോടതിയുടെ മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത് യുവതികളുടെ പ്രവേശനത്തിന് വേണ്ടിയാണ്. ഇതിലെ അനൗചിത്യം നാം ചിന്തിക്കേണ്ടതുണ്ട്.
നിരീശ്വരവാദികളുടെയും, പരിഷ്കരണവാദികളുടെയും നോട്ടത്തില്‍ ഈ വിഷയത്തെ അവര്‍ ലിംഗവിവേചനം എന്ന പേരില്‍ ഇതിനെ ചിത്രീകരിക്കുന്നു. കോടതികളെപ്പോലും തെറ്റിദ്ധരിപ്പിക്കുന്ന തലത്തില്‍ ചാനലുകളിലൂടെ ഈ വിഷയത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കാനുള്ള ഗൂഢശ്രമവും നടത്തുന്നു. അതുമല്ലെങ്കില്‍ ചരിത്രത്തെയും, സംസ്കൃതിയേയും, ആചാരത്തെയും അവര്‍ തെറ്റായി വ്യാഖ്യാനിക്കുന്നു. ഇതു ഹിന്ദുവിന്റെ കാര്യത്തില്‍ മാത്രം ഇത്തരം സമീപനങ്ങള്‍ എന്തുകൊണ്ട്?. അവര്‍ മറ്റ് ന്യൂനപക്ഷ മതവിഭാഗങ്ങളുടെ ഇടയില്‍ നിലനില്‍ക്കുന്ന ഒട്ടനവധി തെറ്റായ കീഴ് വഴക്കങ്ങളെ ചോദ്യം ചെയ്യാന്‍ മുതിരുന്നില്ല കാരണം അത്തരം ചോദ്യങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അതിനെ ന്യൂനപക്ഷ പീഡനമായി ചിത്രീകരിച്ചാലോ? ഹിന്ദുസമൂഹത്തിന് നേരെ എന്തുമാകാം, ചോദിക്കാന്‍ ആരും ഇല്ല എന്ന തോന്നലാണോ? ഈ വേര്തിരിവിനെയാണോ പുരോഗമന, നിരീശ്വര, പരിഷ്ക്കരണ കമ്മ്യൂണിസ്റ്റുകള്‍ മതേതരത്വം എന്ന് വിശേഷിപ്പിക്കുന്നത് ?
ശബരിമല പരിശുദ്ധിയുടെ ഉറവിടമാണ്. നാം അവിടെ ദര്‍ശനത്തിന് എത്തുമ്പോള്‍ തിരുനടയില്‍ കാണുന്ന ഒരു വാക്യം ഉണ്ട്. ”തത്ത്വമസി” അത് നീ തന്നെ ആകുന്നു. ആരെ കാണാന്‍ എത്തിയോ ആ മഹാസത്യം ദര്‍ശനത്തിന് എത്തുന്നവരുടെ ഉള്ളില്‍ തന്നെയുണ്ട്. ശബരിമല ഒരു പൊതു സ്ഥലമല്ല. ഒരു ഹിന്ദുവിശ്വാസകേന്ദ്രമാണ്. ആരാധനാലയങ്ങള്‍ ഈശ്വരവിശ്വാസികള്‍ക്ക് മാത്രം ഉള്ളതാണ്. ക്ഷേത്രങ്ങളുടെ പരിശുദ്ധി, ആചാരഅനുഷ്ഠാനങ്ങള്‍ക്ക് വിധേയമായി കാത്തു സൂക്ഷിക്കേണ്ട ഇടമാണ്.
സത്യത്തില്‍ സ്ത്രീ പ്രവേശന വിഷയം ഊതിപെരുപ്പിച്ച് കാണിക്കുന്നവരുടെ ആഗ്രഹം ശബരിമലയില്‍ നിലനില്‍ക്കുന്ന അന്തരീക്ഷത്തെ തകര്‍ക്കുക എന്നതാണ്. ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റി ശബരിമലയുടെ പരിശുദ്ധി നഷ്ടപ്പെടുത്തുക. മറ്റൊന്ന് ശബരിമലയില്‍ നിലവില്‍ എല്ലാ മതവിഭാഗത്തില്‍ പെട്ടവരും ദര്‍ശനത്തിന് എത്തുന്നുണ്ട്. ലിംഗ വിവേചനം എന്ന പേരില്‍ നടക്കുന്ന ഈ നീക്കം സ്വഭാവികമായും നിരീശ്വര വാദികളും, പരിഷ്കരണ വാദികളും ഇവിടെ പ്രവേശിക്കുന്ന ഒരു അന്തരീക്ഷം ഉണ്ടാവില്ലേ?. അതിലൂടെ ശബരിമലയില്‍ ഇന്ന് നിലനില്‍ക്കുന്ന ”സര്‍വ്വമതസമഭാവന തകരില്ലേ?, അതിന് ആര് ഉത്തരം പറയും. ആര്‍ത്തവ അവസ്ഥയിലുള്ള സ്ത്രീ ഖുര്‍ ആന്‍ ഓതാന്‍ പാടില്ല, അതു വിശ്വാസം, മുസ്ലീം പള്ളികളില്‍ സ്ത്രീ കയറാന്‍ പാടില്ലഅതു വിശ്വാസം, മുസ്ലീം സ്ത്രീകള്‍ക്ക് നേരെ മുത്തലാക്ക് ചൊല്ലിയാല്‍ വിവാഹ മോചനം അത് വിശ്വാസം. ക്രിസ്ത്യന്‍ പള്ളികളില്‍ സ്ത്രീ കുര്‍ബാന കൊടുക്കരുത് അത് വിശ്വാസം. ക്രിസ്ത്യന്‍ പള്ളികളിലെ കുമ്പസാരംഅത് വിശ്വാസം. അതേസമയം യുവതികള്‍ (10നും 50 നും മദ്ധ്യേ പ്രായം) ശബരിമലയില്‍ അനുഷ്ഠാനത്തിന്റെ ഭാഗമായി കയറാന്‍ പാടില്ല എന്ന് പറയുന്നത് എങ്ങനെ വിശ്വാസ ധ്വംസനം ആകും. മേല്‍ സൂചിപ്പിച്ചതിനെ ആണ് ചിലര്‍ മതേതരത്വം എന്ന് ആക്രോശിക്കുന്നത്. സത്യത്തില്‍ കഷ്ടം തന്നെയാണ് ഈ വിവേചനം അതും ഹിന്ദുവിനോട് മാത്രം.
കേരളത്തിലെ മാറിയ രാഷ്ട്രീയ അന്തരീക്ഷം ശബരിമലയ്ക്ക് എതിരായി നീക്കം നടത്തുന്നവര്‍ക്ക് ഒരു അനുഗ്രഹമാണ്. ഇന്ന് നിരീശ്വരവാദികളാണ് അധികാരത്തില്‍. കേരളത്തിലെ ഒട്ടുമിക്ക പ്രധാന ക്ഷേത്രങ്ങളും (വരുമാനം നോക്കി) 3 ദേവസ്വം ബോര്‍ഡുകളുടെ കീഴിലാണ്. അതിന്റെ തലപ്പത്ത് ഒരു ദേവസ്വം മന്ത്രിയും. ഈ ക്ഷേത്രങ്ങളിലെ വരുമാനം പൂര്‍ണ്ണമായും വിനിയോഗിക്കുന്നതും അനുഭവിക്കുന്നതും ഭരണാധികാരികളാണ്, രാഷ്ട്രീയക്കാരാണ്. ഈ നിയമം ഇവിടുത്തെ മറ്റ് ന്യൂനപക്ഷ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് ബാധകമല്ല എന്ന വിചിത്രമായ രീതി ഇതാണോ മതേതരത്വം? ശബരിമലയില്‍ മാത്രം ഒരു വര്‍ഷത്തില്‍ ഏകദേശം പതിനായിരം കോടിയുടെ വരവ് സര്‍ക്കാരിലേക്ക് പോകുന്നു. ഈ തുകയിലൂടെയാണ് കാലാകാലങ്ങളില്‍ കേരളത്തിലെ സര്‍ക്കാരുകള്‍ അവരുടെ പല വകുപ്പുകളുടെയും കമ്മി നികത്തുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്, വിവിധ വകുപ്പുകളില്‍ ശമ്പള ഇനത്തില്‍ അങ്ങനെ പോകുന്നു ഈ പട്ടിക. ആരു ചോദിക്കാന്‍, ചോദിച്ചാല്‍ തിരിഞ്ഞുനോക്കില്ല കാരണം ഹിന്ദു സമൂഹം സംഘടിതമല്ല എന്നതോന്നല്‍ ഭരണകര്‍ത്താക്കളില്‍ നിലനില്ക്കുന്നു.
യങ്ങ് ലായേഴ്സ് അസോസിയേഷന് ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള ഹര്ജിയിന്മേലുള്ള വാദം നടന്നുകൊണ്ടിരിക്കുന്നു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും, മതന്യൂനപക്ഷങ്ങള്‍ക്കും ചില ഗൂഢ ഉദ്ദേശങ്ങളുണ്ട്. 1990ല്‍ യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചു എന്നുപറഞ്ഞുകൊണ്ട് അന്ന് നല്കിയ ഹര്‍ജിക്കാര്‍ 27 വര്‍ഷം പിന്നിട്ടപ്പോള്‍ പുതിയ വിവാദത്തിലൂടെ സ്ത്രീപ്രവേശനം അനുവദിക്കണമെന്നുള്ള കര്‍ക്കശമായ നിലപാട് സംശയാസ്പദവും പ്രതിഷേധാര്‍ഹവുമാണ്. ഭരണഘടനാപരമായി ശബരിമലയില്‍ യുവതിപ്രവേശനം സാധ്യമല്ലാ എന്നുള്ള യാഥാര്‍ത്ഥ്യം ഭാരതത്തിന്റെ ഭരണഘടന പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്.
ആരാധനാമൂര്‍ത്തിയുടെ അവകാശങ്ങളെ മാനിക്കാത്തവരാണ് ഭക്തരെങ്കില്‍, അവര്‍ക്ക് അവരുടെ അവകാശങ്ങള്‍ മാത്രമായി അനുവദിച്ചു കിട്ടണമെന്ന് ഭരണഘടനാപരമായോ, ധാര്‍മ്മികമായോ വാദിക്കാനാവില്ല. സ്വാമി അയ്യപ്പനെ ആരാധിക്കുന്ന ഒരു പ്രത്യേക സമൂഹമില്ല. മുഴുവന്‍ സമൂഹവും ഇതില്‍പ്പെടുന്നു. അതുകൊണ്ട് പ്രത്യേക വിഭാഗമെന്ന പരിഗണന ഭരണഘടനാപരമായി പരാതിക്കാര്‍ക്ക് അവകാശപ്പെടാന്‍ ആവില്ല. തിരുവിതാംകൂര്‍ രാജാവുമായി 1922ലുണ്ടായ കരാര്‍പ്രകാരം ക്ഷേത്രഭൂമികള്‍ പിടിച്ചെടുക്കുന്നതിന് പകരമായി ക്ഷേത്രങ്ങളുടെ നടത്തിപ്പിന് വര്‍ഷാവര്‍ഷം 16 ലക്ഷം നല്‍കണമെന്നതായിരുന്നു ചട്ടം, ഇത് ഭാരതസര്‍ക്കാരും അംഗീകരിച്ചതാണ്. ആയതിനാല്‍ ശബരിമല വിഷയത്തില്‍ തങ്ങളുടെ നിലപാട് അംഗീകരിക്കണമെന്നുള്ള പിണറായി സര്‍ക്കാരിന്റെ വാദം ഭരണഘടനാപരമായി നില നില്ക്കുന്നതല്ല.
സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച യങ്ങ് ലായേഴ്സ് അസോസിയേഷനിലെ 5 അഭിഭാഷകരില്‍ 3 പേര് പിന്മാറിയതും അവര്‍ കഴിഞ്ഞദിവസം ദല്‍ഹിയില്‍ മാധ്യമങ്ങളുടെ മുന്നില്‍ നടത്തിയ ഏറ്റു പറച്ചിലും ചില തല്‍പ്പരകക്ഷികള്‍ ശബരിമലയെ തകര്‍ക്കാന്‍ വര്‍ഷങ്ങളായി നടത്തുന്ന നീക്കത്തിലേയ്ക്കു വിരല്‍ചൂണ്ടുന്നു. ഭരണഘടന നിലവില്‍ വരുന്നതിനും എത്രയോ മുമ്പ് രൂപപ്പെട്ടതാണ് ഇന്ന് ശബരിമലയില്‍ കാണുന്ന ആചാര അനുഷ്ഠാനങ്ങള്‍. അങ്ങനെ നിലനില്‍ക്കുന്ന ആചാരത്തെ ധ്വംസിച്ചുകൊണ്ടുള്ള ഒരു നീക്കം ഒന്നിനും ഒരു ശാശ്വത പരിഹാരമാകില്ല.
(ആര്‍എസ്എസ് കൊല്ലം വിഭാഗ് വ്യവസ്ഥാ പ്രമുഖാണ് ലേഖകന്‍)
വി. മുരളീധരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: