ന്യൂദല്‍ഹി: ജസ്റ്റിസ് കെ.എം ജോസഫ് സുപ്രീംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു. മൂന്നാമതായാണ് സത്യപ്രതിജ്ഞ ചെയ്തത്. ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പത്ത് മുപ്പതിന് ചീഫ് ജസ്റ്റിസ് കോടതിയിലാണ് സത്യപ്രതിജ്ഞ നടന്നത്.
ആദ്യം ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയും രണ്ടാമതായി ജസിറ്റിസ് വിനീത് സരണും സത്യപ്രതിജ്ഞ ചെയ്തു. ജസ്റ്റിസ് ജോസഫിനെ ജൂനിയര്‍ ജഡ്ജിയായി നിയമിച്ചതിനെതിരെ മറ്റ് മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ കണ്ട് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ജസ്റ്റിസ് കെ. എം ജോസഫ് ജൂനിയര്‍ തന്നെയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുകയായിരുന്നു. ജഡ്ജിമാര്‍ ഹൈക്കോടതി ജഡ്ജി പദവിയിലെത്തിയതു മാത്രമാണ് നിയമ മന്ത്രാലയം സീനിയോറിറ്റിയുടെ മാനദണ്ഡമായി പരിഗണിക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നേരത്തെ എത്തിയത് സീനിയോറിറ്റിയുടെ മാനദണ്ഡമല്ല.
ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി 2002 ഫെബ്രുവരി 5നും ജസ്റ്റിസ് വിനീത് സരണ്‍ 2002 ഫെബ്രുവരി 14നും ഹൈക്കോടതി ജഡ്ജിമാരായിരുന്നു. എന്നാല്‍ ഇരുവരും ചീഫ് ജസ്റ്റിസ് പദവിയിലെത്താന്‍ കാലതാമസമെടുത്തു. കെ. എം. ജോസഫ് 2014ല്‍ ചീഫ് ജസ്റ്റിസ് ആയപ്പോള്‍ ഇന്ദിരാ ബാനര്‍ജി 2017ലും വിനീത് സരണ്‍ 2016ലും മാത്രമാണ് ചീഫ് ജസ്റ്റിസ് പദവിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: