ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗുരേസില്‍ വന്‍തോതിലുള്ള നുഴഞ്ഞുകയറ്റം സൈന്യം തടഞ്ഞു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ മേജര്‍ അടക്കം നാലു സൈനികര്‍ വീരമൃത്യു വരിച്ചു. രണ്ട് ഭീകരരെ കൊന്നിട്ടുമുണ്ട്. കൂടുതല്‍ ഭീകരര്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന സൂചനകളെത്തുടര്‍ന്ന് സൈന്യം മേഖല അരിച്ചുപെറുക്കുകയാണ്.
ഇന്നലെ രാവിലെ ബന്ദിപ്പോരയില്‍ നിയന്ത്രണരേഖയ്ക്കു സമീപമാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. സൂചന ലഭിച്ചെത്തിയ 36 രാഷ്ട്രീയ റൈഫിള്‍സിലെ ജവാന്മാര്ക്കു നേരെ ഇവര്‍ വെടിയുതിര്‍ത്തു. സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ മണിക്കൂറുകള്‍ നീണ്ടു. മേജര്‍ കെ. പി. റാണെ, ജവാന്മാരായ ഹവില്‍ദാര്‍ ജാമി സിങ്, ഹവില്‍ദാര്‍ വിക്രംജീത്, റൈഫിള്‍ മാന്‍ മന്ദീപ് എന്നിവരാണ് വീരമൃത്യുവരിച്ചത്. പോരാട്ടം നടന്നിടത്തു നിന്ന് രണ്ടു ഭീകരരുടെ ജഡം കണ്ടുകിട്ടി.
രണ്ടു ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ട്. നാലുഭീകരര്‍ പാക്കധിനിവേശ കശ്മീരിലേക്ക് രക്ഷപ്പെട്ടു. കനത്ത പാക് ഷെല്ലിങ്ങിന്റെ മറവിലാണ് നുഴഞ്ഞുകയറാന്‍ ഭീകരര്‍ ശ്രമിച്ചത്.
പാക് വെടിവയ്പ്പിന്റെ മറവില്‍ ബക്തൂര് മേഖലയില്‍ എട്ടു ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത് പുലര്‍ച്ചെ ഒരു മണിയോടെയാണ് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് സൈന്യവും ജാഗ്രതയിലായി. സൈന്യം പ്രതികരിക്കുമെന്നു കണ്ടപ്പോള്‍ ഭീകരര്‍ വെടിയുതിര്‍ക്കാന്‍ തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: