ന്യൂദല്‍ഹി: കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അനുകൂല മൊഴിയുമായി ഉജ്ജയിന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍. ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീ ലൈംഗിക പീഡന പരാതി ഉന്നയിച്ചിട്ടില്ലെന്ന് ബിഷപ്പ് മൊഴി നല്കി. മാനസികമായി പീഡിപ്പിക്കുന്നെന്ന് മാത്രമാണ് പരാതി പറഞ്ഞതെന്നും ഉജ്ജയിന്‍ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വടക്കേൽ മൊഴിയെടുക്കാനെത്തിയ അന്വേഷണ സംഘത്തെ അറിയിച്ചു.
വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന് മുന്നിലാണ് മൊഴി നല്‍കിയിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ആശ്വാസം നല്‍കുന്നതാണ് ഉജ്ജയിന്‍ ബിഷപ്പിന്റെ മൊഴി. ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനം ചൂണ്ടിക്കാട്ടി ഉജ്ജയിന്‍ ബിഷപ്പിന് പരാതി നല്‍കിയിരുന്നെന്ന് നേരത്തെ കന്യാസ്ത്രീ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേയിലിന്റെ മൊഴി എടുത്തത്.
ഒരു ദിവസം കൂടി ഉജ്ജ്വയിനിൽ തുടരാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിയ്ക്ക് അയച്ച പരാതി കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തന്നെ ബിഷപ്പ് ഫ്രാങ്കോ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി അയച്ച കത്തും ഇമെയിലുമാണ് പുറത്തുവന്നത്. ഈ വര്‍ഷം ജനുവരി 28 ന് സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ ആറുപേജുള്ള പരാതിയാണ് കന്യാസ്ത്രീ നല്‍കിയത്.
ബംഗളുരുവിലെ ബിഷപ്പ് കുര്യന് വലിയകണ്ടത്തില്‍ വഴിയാണ് പരാതി നല്‍കിയത്. എന്നാല്‍ ഇതില്‍ നടപടിയൊന്നും ഉണ്ടാകാതെ വന്നതിനെ തുടര്‍ന്ന് ജൂണ്‍ 24 ന് ഇ-മെയില്‍ വഴിയും പരാതി അയച്ചു. ബിഷപ്പില്‍ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നെന്ന് വളരെ വ്യക്തമായി പരാതിയില്‍ പറയുന്നു. ബിഷപ് തന്റെ കുടുംബത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: