കൊച്ചി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സ്വീകരണ ചടങ്ങില്‍ നിന്നും കൊച്ചി മേയര്‍ സൗമിനി ജയിനിനെ ഒഴിവാക്കിയതായി പരാതി. പ്രോട്ടോക്കോള്‍ അനുസരിച്ച് നഗരത്തിലെത്തുന്ന വിവിഐപികളെ സ്വീകരിക്കേണ്ടത് മേയറാണ്. എന്നാല്‍ രാഷ്ട്രപതിയുടെ സ്വീകരണ ചടങ്ങിലേക്ക് പാസും ക്ഷണക്കത്തും ലഭിച്ചില്ലെന്ന് മേയര്‍ പറയുന്നു.
ഇതു സംബന്ധിച്ച പരാതി രാഷ്ട്രപതിയുടെ പ്രോട്ടോക്കോള്‍ ഓഫീസര്‍, സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍, മുഖ്യമന്ത്രി, ഗവര്‍ണര്‍ എന്നിവര്‍ക്ക് മേയര്‍ നല്കി. കഴിഞ്ഞ രണ്ടു തവണയും സമാനമായ വീഴ്ച ഉണ്ടായിയെന്നും പരാതിയില്‍ പറയുന്നു.
തിങ്കളാഴ്ച വൈകുന്നേരം 6.10നാണ് രാഷ്ട്രപതി കൊച്ചിയിലെത്തിയത്. ഗവര്‍ണര്‍ റിട്ട.ജസ്റ്റിസ് പി. സദാശിവം, ചീഫ് ഓഫ് നേവല്‍ കമാന്‍ഡന്റ് റിയര്‍ അഡ്മിറല്‍ എ.കെ ചൗള, കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍, ചീഫ് സെക്രട്ടറി ടോം ജോസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ഡിജിപി ലോക് നാഥ് ബെഹ്റ, ജില്ല കളക്ടര്‍ മുഹമ്മദ് വൈ.സഫറുള്ള, ഐ.ജി വിജയ് സാക്കറെ, സിറ്റി പോലീസ് കമ്മിഷണര്‍ എം.പി ദിനേശ് എന്നിവര്‍ ചേര്‍ന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: