കൊച്ചി: പുറംങ്കടലില്‍ കപ്പലിടിച്ച് മരിച്ച മൂന്ന് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹങ്ങള്‍ കരയ്ക്കെത്തിച്ചു. മണിക്കുടി, യുഗനാഥന്‍, യാക്കൂബ് എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിച്ചത്. തമിഴ്നാട്ടിലെ രാമന്‍തുറ സ്വദേശികളാണ് ഇവര്‍. മുനമ്പം ഹാര്‍ബറിലെത്തിച്ച മൃതദേഹങ്ങള്‍ പറവൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തില്‍ രണ്ടു പേര് രക്ഷപ്പെട്ടിരുന്നു. കുളച്ചല്‍ സ്വദേശി നരേന് സര്‍ക്കാര്‍, തമിഴ്നാട് സ്വദേശി എഡ്വിന് എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായ ഒമ്പത് പേര്‍ക്ക് വേണ്ടി തെരച്ചില്‍ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം ഉണ്ടായത്. മുനമ്പം ഹാര്‍ബറില്‍ നിന്നും തിങ്കളാഴ്ച വൈകിട്ടോടെയാണ് ബോട്ട് പുറപ്പെട്ടത്.
അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന ബോട്ടില്‍ 14 പേരാണ് ഉണ്ടായിരുന്നത്. മുംബൈ ആസ്ഥാനമായ എം.വി ദേശ് ശക്തി എന്ന ക്രൂഡ് ഓയില്‍ കപ്പലാണ് ബോട്ടില്‍ ഇടിച്ചത്. കപ്പല്‍ ജീവനക്കാരെ ചോദ്യം ചെയ്യാനായി നാവികസേനയുടെ ഡോണിയര്‍ വിമാനം പുറപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: