കൊച്ചി: സിപിഎം മുസ്ലിം പാര്‍ട്ടിയും രൂപീകരിക്കുന്നു. പട്ടികജാതി ക്ഷേമസമിതി പോലുള്ള ജാതി സംഘടനകള്‍ രൂപീകരിച്ച സിപിഎമ്മിന്റെ ‘മതേതരത്വ രാഷ്ട്രീയ’ നിലപാട് വെളിവാക്കുന്നതാണ് പുതിയ നീക്കം. മുസ്ലിം ലീഗില്‍നിന്ന് പല കാരണങ്ങളാല്‍ പുറത്താക്കപ്പെട്ട്, ഇടതുപക്ഷത്തെത്തിയ നേതാവും മന്ത്രിയുമായ കെ.ജി. ജലീലാണ് സിപിഎമ്മിന്റെ പോഷക സംഘടനയായ പുതിയ മുസ്ലിം പാര്‍ട്ടിയുടെ നിയുക്ത നായകന്. ”പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ എനിക്ക് ഭ്രാന്തുണ്ടോ” എന്ന സംശയം പ്രസ്താവിച്ച മന്ത്രി ജലീലിന് മന്ത്രിസഭിയിലും മുന്നണിയിലും പ്രാമുഖ്യം നേടിക്കൊടുക്കാനാണ് വാര്‍ത്ത ഇപ്പോള്‍ പുറത്തുവിട്ടതെന്നു പറയപ്പെടുന്നു.
കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന് മുസ്ലിം സമുദായത്തെ ഒപ്പം നിര്‍ത്താന്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗുണ്ട്. ലീഗില്‍ അതൃപ്തരായ വിവിധ വിഭാഗങ്ങളെ ഒപ്പം നിര്‍ത്തി വോട്ടുബാങ്കാക്കുകയെന്ന ലക്ഷ്യമാണ് സിപിഎം നയിക്കുന്ന എല്‍ഡിഎഫിന്. രണ്ടു മുന്നണികള്‍ക്കും മത വോട്ടുബാങ്ക് ഉറപ്പിക്കാനും ഏതു മുന്നണി വന്നാലും മുസ്ലിംമതതാല്പര്യങ്ങള് സംരക്ഷിക്കാനുമുള്ള പദ്ധതിയാണിത്. കേരള കോണ്‍ഗ്രസിന്റെ നയമായ, ആരു ഭരിച്ചാലും മതവിഭാഗത്തിന്റെ സഹായം നല്‍കലും മത സമൂഹത്തിന് സഹായം ഉറപ്പാക്കലുമെന്ന ‘ഉഭയകക്ഷി നേട്ട’ നയപരിപാടിയുടെ ആവര്‍ത്തനമാണിതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ലീഗില്‍നിന്ന് പലകാലങ്ങളില്‍ പലകാരണങ്ങളാല്‍ വിഘടിച്ച് രൂപം കൊണ്ട ഐഎന്‍എല്‍, നാഷണല്‍ സെക്യുലര്‍ കോണ്‍ഫ്രന്‍സ്, എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, എന്‍ഡിഎഫ് എന്നീ സംഘടനകളെ ഉള്‍പ്പെടുത്തിയാണ് പുതിയ മുസ്ലിം പാര്‍ട്ടി സിപിഎം ഉണ്ടാക്കുന്നത്.
കെ.ടി. ജലീല്‍,, പി.ടി.എ. റഹിം, കാരാട്ട് റസാഖ്, പി.വി. അന്‍വര്‍, വി. അബ്ദു റഹ്മാന് എന്നീ അഞ്ച് എംഎല്‍എമാരെ പുതിയ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തി പാര്‍ട്ടിയെ എല്‍ഡിഎഫില്‍ എടുക്കുകയാണ് സിപിഎം പദ്ധതി. അഞ്ചംഗ പാര്‍ട്ടിയെ മുന്‍ നിര്‍ത്തി സിപിഐയെ വരുതിക്കു നിര്‍ത്താനും സിപിഎമ്മിനു കഴിയും. പുതിയ മുസ്ലിം പാര്‍ട്ടിയിലൂടെ മലബാറില്‍ മുസ്ലിം ലീഗിനെ നേരിടാമെന്ന ലക്ഷ്യവും സിപിഎമ്മിനുണ്ട്.
അബ്ദുള്‍ നാസര്‍ മദനിയുടെ ഭീകര സംഘടന ഐഎസ്എസ് നിരോധിക്കുംമുമ്പ് രൂപീകരിച്ച പിഡിപി , ഐഎസ്എസ് പ്രവര്‍ത്തകര്‍ക്ക് പരസ്യ പ്രവര്‍ത്തനത്തിനുള്ള വേദിയായി മാറിയിരുന്നു. അതേപോലെ, എസ്ഡിപിഐ, എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങി സംശയനിഴലിലുള്ള സംഘടനകളിലുള്ളവര്‍ക്ക് പരസ്യ പ്രവര്‍ത്തന വേദിയൊരുക്കാന്കൂടിയാണ് സിപിഎമ്മിന്റെ പദ്ധതിയെന്ന് വിലയിരുത്തപ്പെടുന്നു. ചില സംഘടനകള്‍ക്ക് നിരോധനം വന്നേക്കുമെന്ന പ്രചാരണം ശക്തിപ്പെടുത്തുന്നതുമാണ് ഈ നീക്കം. മന്ത്രി കെ.ടി. ജലീല്‍ മുസ്ലിം ലീഗ് വിട്ടുപോയപ്പോള്‍ മുസ്ലിം ലീഗില്‍ ചിലര്‍ നിരോധിത സംഘടനയുമായുള്ള ബന്ധം ആരോപിച്ചിക്കുകയും ചെയ്തിരുന്നു. ഏതു വിധേനയും മുസ്ലിം വോട്ടുബാങ്ക് ഉറപ്പിക്കലാണ് ഉദ്ദേശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: