ചെന്നൈ: തമിഴകത്തിന്റെ പ്രിയപ്പെട്ട കലൈഞ്ജര്‍, മുത്തുവേല്‍ കരുണാനിധി വിടപറഞ്ഞു. ആള്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് 6.10നായിരുന്നു അന്ത്യം. തൊണ്ണൂറ്റിനാലുകാരനായ കരുണാനിധി കഴിഞ്ഞ കുറച്ചു ദിവസമായി അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. രക്തസമ്മര്‍ദം താഴ്ന്നതിനെ തുടര്‍ന്നാണ് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധിയെ 11 ദിവസങ്ങള്‍ക്ക് മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അഞ്ചുതവണ തമിഴ്നാടു മുഖ്യമന്ത്രിയായിരുന്ന പ്രിയ നേതാവിന്റെ വിയോഗത്തില്‍ മനംനൊന്ത് ഡിഎംകെ പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചെന്നൈയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്താകെ അതീവ ജാഗ്രത പ്രഖ്യാപിച്ചു.
കരുണാനിധിയുടെ ഭൗതിക ദേഹം രാത്രി വൈകി ഗോപാലപുരത്തെ വീട്ടില്‍ എത്തിച്ചു. പുലര്‍ച്ചെ മൂന്നു വരെ സിഐടി കോളനിയില്‍ പൊതുദര്‍ശനത്തിനു വച്ചു. കരുണാനിധിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാവിലെ ഏഴരയ്ക്ക് ചെന്നൈയില്‍ എത്തും. ദേശീയ താല്പര്യമുള്ള നേതാവായിരുന്നു കരുണാനിധിയെന്ന് മോദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ”തമിഴ്നാടിന്റെ പുരോഗതിക്കു വേണ്ടി പ്രയത്നിച്ചു, അദ്ദേഹം ആ നാടിന്റെ കരുത്തുറ്റ ശബ്ദമായി”, മോദി ട്വിറ്ററില്‍ കുറിച്ചു. കലൈഞ്ജരുടെ വിയോഗത്തില്‍ അനുശോചനങ്ങള്‍ പ്രവഹിക്കുകയാണ്.
കരുണാനിധിയുടെ നിര്യാണത്തിനു തൊട്ടു പിന്നാലെ സംസ്കാരചടങ്ങിന്റെ വേദിയെച്ചൊല്ലി തര്‍ക്കം ഉടലെടുത്തു. മറീനാ ബീച്ചില്‍ അണ്ണാസമാധിക്കടുത്ത് കരുണാനിധിയുടെ അന്ത്യവിശ്രമ സ്ഥലം അനുവദിക്കണമെന്ന ഡിഎംകെയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. തീരദേശ പരിപാലന നിയമത്തെക്കുറിച്ച് പൊതുതാല്പര്യ ഹര്‍ജി കോടതിയില്‍ നിലവിലുണ്ട് എന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചത്. തുടര്‍ന്ന് ഡിണ്ടിയിലെ ഗാന്ധി മണ്ഡപത്തില്‍ രണ്ട് ഏക്കര്‍ സ്ഥലം അനുവദിച്ചു.
സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ആശുപത്രിക്കു മുന്നില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ത്തു. സംസ്ഥാനത്തിന്റെ പല ഭാഗത്തും സംഘര്‍ഷമുണ്ടായി. മറീനാ ബീച്ചില്‍ത്തന്നെ സ്ഥലം ആവശ്യപ്പെട്ട് ഡിഎംകെ ഹൈക്കോടതിയെ സമീപിച്ചു. രാത്രി പത്തരയ്ക്ക് ഹര്‍ജി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു.
കഴിഞ്ഞ രണ്ടു ദിവസമായി ആരോഗ്യ നിലയില്‍ നേരിയ പുരോഗതി കണ്ടിരുന്നെങ്കിലും ഇന്നലെ ഉച്ചയോടെ കരുണാനിധി അതീവ ഗുരുതരാവസ്ഥയിലാകുകയായിരുന്നു. ഒട്ടുമിക്ക അവയവങ്ങളും പ്രവര്‍ത്തനരഹിതമായതായും മരുന്നുകളോട് ഒട്ടും പ്രതികരിക്കുന്നില്ലെന്നും അറിയിക്കുന്ന മെഡിക്കല്‍ ബുള്ളറ്റിന് പുറത്തു വന്നു. അതിനു പിന്നാലെ മകനും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ. സ്റ്റാലിന് മുഖ്യമന്ത്രി പളനിസ്വാമിയെ വീട്ടില്‍ ചെന്നു കണ്ട് ചര്‍ച്ച നടത്തി. അപ്പോഴേക്കും ഡിഎംകെ പ്രവര്‍ത്തകര്‍ ആശുപത്രി പരിസരത്ത് തടിച്ചു കൂടിയിരുന്നു. നേതാവിനു വേണ്ടി മനസ്സുരുകി പ്രാര്‍ഥിക്കുകയും കരയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് എങ്ങും.
കരുണാനിധിക്ക് മൂന്നു ഭാര്യമാര്‍: പദ്മാവതി അമ്മാള്‍, ദയാലു അമ്മാള്‍, രാജാത്തി അമ്മാള്‍. മക്കള്‍: എം.കെ. മുത്തു, എം.കെ. അഴഗിരി, എം.കെ. സ്റ്റാലിന്, എം.കെ. തമിഴരശ്, എം.കെ. സെല്‍വി, എം.കെ. കനിമൊഴി..
പ്രതികരിക്കാൻ ഇവിടെ എഴുതുക: