അന്തരിച്ച എം കരുണാനിധി രാഷ്ട്രീയ നേതാവ്, തിരക്കഥാ രചയിതാവ്, എഡിറ്റര്‍, പ്രസാധകന്, അഞ്ചുവട്ടം തമിഴ്നാട് മുഖ്യമന്ത്രി എന്നീ നിലകളില്‍ അസാമാന്യ പ്രതിഭയായിരുന്നു. മുത്തുവേല്‍ കരുണാനിധി എന്ന എം. തമിഴ്നാടിന്റെ മൂന്നാമത് മുഖ്യമന്ത്രിയായി, മികച്ച ഭരണാധികാരിയായി മാറി. ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ)യുടെ തലവന്‍ ആദ്യം മുഖ്യമന്ത്രിയായത് 1969 ലാണ്. 2006 മെയ് 13ന് അഞ്ചാം വട്ടം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തു.
ഹിറ്റുകള്‍:
പ്രസംഗകന്, മികച്ച വായനക്കാരന്, എഴുത്തുകാരന്, തമിഴ് സിനിമാ ലോകം കണ്ട ഏറ്റവും മികച്ച തിരക്കഥാകൃത്ത്… ജീവിതത്തിലും രാഷ്ട്രീയത്തിലും അദ്ദേഹം എഴുതിയ തിരക്കഥകളും സിനിമകളുടേതെന്ന പോലെ ഹിറ്റുകളായി.
ദക്ഷിണാമൂര്‍ത്തി:
1924 ജൂണ്‍ മൂന്നിന് തിരുക്കുവലൈ നാഗപത്തിനത്താണ് ജനിച്ചത്. അച്ഛന് മുത്തുവേലര്‍ കരുണാനിധി. അമ്മ അഞ്ചുഗം കരുണാനധി. ആദ്യം വിളിച്ച പേര് ദക്ഷിണാമൂര്‍ത്തി എന്നായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസകാലത്തേ നാടകം, കവിത, സാഹിത്യം എന്നിങ്ങനെയായിരുന്നു ദക്ഷിണാമൂര്‍ത്തിക്ക് താല്പര്യം.
“രാജകുമാരി സിനിമയുടെ പോസ്റ്റര്‍”
രാജകുമാരി:
തമിഴ്സിനിമയില്‍ തിരക്കഥയെഴുതിയാണ് ശ്രദ്ധേയനാകുന്നത്. 1947-ല്‍ 23-ാം വയസില്‍ രാജകുമാരി എന്ന സിനിമയ്ക്ക് തിരക്കഥയെഴുതി. സിനിമ ഹിറ്റായി, കരുണാനധിയും. ജസ്റ്റീസ് പാര്‍ട്ടിയുടെ നേതാവ് അളഗിരി സ്വാമിയുടെ പ്രസംഗത്തില്‍ പ്രചോദിതനായി രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയായിരുന്നു. യുവജന സംഘടന ഉണ്ടാക്കി, മാനവര്‍ നേശന്‍ എന്ന കൈയെഴുത്ത് പത്രം പ്രസിദ്ധീകരിച്ചു, വിതരണം ചെയ്തു. പിന്നീട് തുടങ്ങിയ മുരശൊലി എന്ന പത്രം പില്ക്കാലത്ത് ഡിഎംകെയുടെ മുഖപത്രമായി.
പരാശക്തി:
പ്രസംഗങ്ങളിലൂടെ കരുണാനധി ശ്രദ്ധേയ നേതാവായി. ദ്രാവിഡ രാഷ്ട്രീയ മുന്നേറ്റങ്ങള്ക്കുതകുന്ന കഥകളും ചരിത്രവും സാഹിത്യവും അദ്ദേഹം എഴുതി പ്രചരിപ്പിച്ചു. പരാശക്തിയെന്ന സിനിമയിലൂടെ തമിഴ്മക്കള്‍ക്കിടയില്‍ തന്റെ രാഷ്ട്രീയം കരുണാനിധി പ്രചരിപ്പിച്ചു. പരാശക്തി തമിഴ് സിനിമയുടെയും വഴിത്തിരിവായിരുന്നു. അത് ദ്രാവിഡ ആശയങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പ്രചണ്ഡ പ്രചാരണത്തിന് തുടക്കം കുറിച്ചു. സിനിമയില്‍ ശിവാജി ഗണേശന് എന്ന താരത്തിന്റെ ഉദയം കുറിച്ചു, എസ്.എസ്. രാജേന്ദ്രന് സിനിമാലോകത്തെ പുതിയ ഉദയമായി.
നിയമസഭയിലേക്ക്:
കരുണാനധി ആദ്യമായി തമിഴ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് 1957-ല്‍ ആയിരുന്നു. തിരുച്ചിറപ്പള്ളിയിലെ കുളിത്തലൈ സീറ്റിലാണ് വിജയിച്ചത്. അദ്ദേഹം 1961-ല്‍ ഡിഎംകെയുടെ ട്രഷററായി. അടുത്ത വര്‍ഷം നിയമസഭയില്‍ പ്രതിപക്ഷ ഉപ നേതാവായി.
മുഖ്യമന്ത്രി:
അടുത്ത തെരഞ്ഞെടുപ്പില്‍, 1967-ല്‍ ഡിഎംകെയാണ് അധികാരത്തില്‍വന്നത്. അപ്പോള്‍ പൊതുമരാമത്ത് വകുപ്പുമന്ത്രിയായി. 1969-ല്‍ സി.എന്‍. അണ്ണാദുരൈയുടെ നിര്യാണത്തോടെ കരുണാനധി തമിഴ്നാട് മുഖ്യമന്ത്രിയായി.
പ്രധാന എതിരാളിയായ എംജിആര്‍ എന്ന എം.ജി. രാമചന്ദ്രനോട് പലതവണ കരുണാനധി രാഷ്ട്രീയമായി പരാജയപ്പെട്ടു. എഡിഎംകെ നേതാവ് എംജിആര്‍ 1987 ല്‍ അന്തരിക്കുംവരെ കടുത്ത എതിരാളിയായിരുന്നു. 1996 ലാണ് പിന്നീട് കരുണാനധി മുഖ്യമന്ത്രിയാകുന്നത്. എന്നാല്‍ പിന്നീട് അടുത്ത തെരഞ്ഞെടുപ്പില്‍ 2001 ല്‍ എഐഎഡിഎംകെ നേതാവ് ജയലളിതയോട് പരാജയപ്പെട്ടു.
അടുത്ത അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ ജയലളിതയെ തോല്‍പ്പിച്ച് വീണ്ടും 2006-ല്‍ മുഖ്യമന്ത്രിയായി. അടുത്ത തെരഞ്ഞെടുപ്പില്‍ (2011) വീണ്ടും തോറ്റു. എന്നാല്‍ 12 വട്ടവും തമിഴ്നാട് നിയമസഭയിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: