ചെന്നൈ: രാജ്യത്തിന്റെ ആദരം കരുണാനിധിക്ക് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച രാവിലെ 7.30ഓടെ ചെന്നൈയില്‍ എത്തും. കരുണാനിധിയുടെ നിര്യാണത്തില്‍ ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തിയ മോദി ദേശീയ പുരോഗതിയ്ക്കൊപ്പം പ്രാദേശിക വികസന താല്പര്യങ്ങള്ക്കും വേണ്ടി നിലകൊണ്ട വ്യക്തിത്വമാണു കരുണാനിധിയെന്ന് ഓര്‍മ്മിച്ചു.
തമിഴ്നാട്ടുകാരുടെ ക്ഷേമത്തിനു വേണ്ടി നെഞ്ചുറപ്പോടെ നിലയുറപ്പിച്ച അദ്ദേഹം തമിഴ്നാടിന്റെ ശബ്ദം കേള്‍ക്കേണ്ടവരിലേക്കു തന്നെ എത്തിയെന്ന് ഉറപ്പാക്കിയിരുന്നെന്നും, ഒട്ടേറെ അവസരങ്ങളില്‍ കരുണാനിധിയുമായി സംസാരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും, സാമൂഹ്യ വികസന വിഷയങ്ങളിലെ നയങ്ങളില്‍ വ്യക്തമായ ധാരണയും അവ നേടിയെടുക്കാനുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തന തീവ്രതയും എല്ലായിപ്പോഴും ഉയര്‍ന്നു തന്നെ നില്‍ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മാത്രമല്ല, ജനാധിപത്യ നയങ്ങള്‍ക്കു വേണ്ടി എപ്പോഴും നിലകൊണ്ട അദ്ദേഹം അടിയന്തരാവസ്ഥാക്കാലത്തു സ്വീകരിച്ച എതിര്‍നിലപാടുകള്‍ എന്നെന്നും ഓര്‍മിക്കപ്പെടുമെന്നും മോദി ട്വീറ്റ് ചെയ്തു.
ഇന്ത്യ കണ്ട ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളായിരുന്നു കരുണാനിധി. ജനമനസ്സുകളിലെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന നേതാവായിരുന്നു കലൈജ്ഞര്‍. മികച്ച ചിന്തകന്‍, എഴുത്തുകാരന് എന്നീ പദവികള്‍ക്കൊപ്പം പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍കരിക്കപ്പെട്ടവര്‍ക്കും വേണ്ടി ജീവിതം മാറ്റിവച്ച കരുത്തുറ്റ നേതാവായിരുന്നു കരുണാനിധി. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും നാല് തുടര്‍ ട്വീറ്റുകളിലായി പ്രധാനമന്ത്രി അറിയിച്ചു.
വളരെ ബൃഹത്തായ രാഷ്ട്രീയ ജീവിതത്തിന് ഉടമയായിരുന്നു കരുണാനിധിയെന്ന് അമിത് ഷാ പറഞ്ഞു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അതീവ ദുഖമുണ്ടെന്നും അടിയന്തരാവസ്ഥക്കാലത്ത് കരുണാനിധി അനുഭവിക്കേണ്ടി വന്ന ദുരവസ്ഥകള്‍ ആര്‍ക്കും മറക്കാന്‍ കഴിയുന്നതല്ലെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: