കൊച്ചി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കൊച്ചി സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചില്ലെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് കടുത്ത പ്രോട്ടോകോള്‍ ലംഘനമാണെന്നും മേയര്‍ പറഞ്ഞു. എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് അറിയില്ല. രാഷ്ട്രപതിയുടെ കൊച്ചി സന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ ഒന്നും തന്നെ മേയറുടെ ഓഫീസിനെ അറിയിച്ചിട്ടില്ലെന്നും സൗമിനി ജെയിന് പറയുന്നു.
കളേക്ട്രറ്റുമായി ബന്ധപ്പെട്ടെങ്കിലും വേണ്ട വിവരങ്ങള്‍ അവരില്‍ നിന്നും കിട്ടിയില്ല. ഇക്കാരണത്താല്‍ രാഷ്ട്രപതി കൊച്ചിയില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്നും സൗമിനി ജെയിന് ആരോപിക്കുന്നു. അദ്ദേഹത്തെ സ്വീകരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അത് സാധിക്കാത്തതില്‍ വിഷമമുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസിലും രാഷ്ട്രപതി ഓഫീസിലും ബന്ധപ്പെട്ടിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് അവസരം നിഷേധിക്കപ്പെട്ടത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കുമെന്നും മേയര്‍ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറില്‍ രാഷ്ടപതിയുടെ കൊച്ചി സന്ദര്‍ശനത്തിലും സൗമിനി ജയിനെ ക്ഷണിക്കാതെ അവഗണിച്ചിരുന്നു. അതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ മാത്രമാണ് ക്ഷണമുണ്ടായത്. ഈ പ്രാവശ്യവും ഇതേ അവഗണന നേരിട്ടത് രാഷ്ട്രീയപരമാണോ എന്ന് സംശയിക്കുന്നതായും മേയര്‍ ആരോപിച്ചു. മേയറെ ക്ഷണിച്ചില്ല എന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്ന് സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ എ.ഹഖ് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: